വ്യാപാരിയുടെ കൊലപാതകം; കൈകാലുകൾ പ്ലാസ്റ്റിക് കയർ കൊണ്ട് വരിഞ്ഞുമുറുക്കി കെട്ടി വായിൽ തുണി തിരുകിയ നിലയിലാണ് മൃതദേഹം
പത്തനംതിട്ട: മൈലപ്ര പോസ്റ്റ് ഓഫിസ് പടിക്കൽ വ്യാപാരിയെ സ്വന്തം കടക്കുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. സ്റ്റേഷനറിക്കട നടത്തിയിരുന്ന പുതുവേലിൽ ജോർജ് ഉണ്ണൂണ്ണിയാണ് (73) മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കടയിൽ സാധനം വാങ്ങാൻ എത്തിയവരാണ് കടയുടെ ഉള്ളിലെ മുറിയിൽ ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടത്.
മൈലപ്ര പോസ്റ്റ് ഓഫിസിനോട് ചേർന്ന രണ്ടുമുറി കടയിൽ കൈകാലുകൾ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് വരിഞ്ഞുമുറുക്കി കെട്ടി വായിൽ തുണി തിരുകിയ നിലയിലാണ് മൃതദേഹം കണ്ടത്. കടയിലെ സി.സി ടി.വി കാമറകൾ തകർത്തിട്ടുണ്ട്. കാമറ ദൃശ്യങ്ങൾ ശേഖരിക്കുന്ന ഡിസ്ക് ഭാഗവും എടുത്തുകൊണ്ടുപോയി. കടയിൽ സാധനം വാങ്ങാൻ വന്നയാൾ ഇദ്ദേഹത്തെ കാണാത്തതിനാൽ ഉള്ളിലേക്ക് കയറി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. ഉടൻ സമീപത്തുള്ളവരെ കൂട്ടി പൊലീസിനെ വിവരം അറിയിച്ചു.
ഡോ. എത്തി മരണം സ്ഥിരീകരിച്ചു. അടുത്ത വീടുകളിലെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോറൻസിക്-വിരലടയാള വിദഗ്ധരും പരിശോധന നടത്തി. നടപടികൾ സ്വീകരിച്ച് മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പത്തനംതിട്ട പൊലീസ് അറിയിച്ചു. ഭാര്യ: അന്നമ്മ ജോർജ്. മക്കൾ: ഷാജി ജോർജ്, സുരേഷ് ജോർജ്. മരുമക്കൾ: ആശ ഷാജി, ഷേർളി സുരേഷ്.
ഇതിനിടെ, വ്യാപാരിയുടെ കൊലപാതകത്തിൽ ഏറെ ദുരൂഹതയുള്ള സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രുപീകരിച്ചിരിക്കയാണ്. പത്തനംതിട്ട എസ്.പി വി. അജിത്തിനാണ് അന്വേഷണത്തിെൻറ മേൽനോട്ടം. രണ്ട് ഡി.വൈ.എസ്.പി മാർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.