‘മതപരിവർത്തനത്തിലൂ​ടെ ഇന്ത്യയിലെ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമായി മാറും’; സംഘപരിവാറിന്റെ വ്യാജ ആരോപണങ്ങൾ ഏറ്റുപിടിച്ച് കോടതിയും

gang

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഇസ്‍ലാമിക പണ്ഡിതരായ മൗലാന കലീം സിദ്ദീഖി, ഡോ. ഉമർ ഗൗതം, മകൻ അബ്ദുല്ല ഉമർ എന്നിവരടക്കം 16 പേരെ ശിക്ഷിച്ച എൻഐഎ-എടിഎസ് കോടതി വിധിക്കെതിരെ പ്രതിഷേധം. ആൾ ഇന്ത്യ മുസ്‍ലിം മജ്ലിസ്-ഇ-മുശാവറ, ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് എന്നിവയടക്കമുള്ള സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. സംഘരിവാർ കാലങ്ങളായി ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങളാണ് കോടതിവിധിയിലുള്ളത്. മതപരിവർത്തനത്തിലൂ​ടെ ഇന്ത്യയിലെ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമായി മാറുമെന്ന അലഹബാദ് ഹൈകോടതിയിലെ ഒരു ജഡ്ജിയുടെ വിവാദ നിരീക്ഷണവും ലഖ്നോ ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) കോടതിയിലെ പ്രത്യേക ജഡ്ജി വിവേകാനന്ദ് ശരൺ ത്രിപാഠി എടുത്തുപറഞ്ഞു. ബ്രിട്ടീഷുകാർ മുഗൾ ഭരണം അവസാനിപ്പിച്ചില്ലായിരുന്നുവെങ്കിൽ മുസ്‍ലിം ജനസംഖ്യ രാജ്യത്ത് കുതിച്ചുയരുമെന്നും രാജ്യം ഇസ്‍ലാമിക രാഷ്ട്രമായി മാറുമായിരുന്നുവെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.gang

അതേസമയം, കോടതി വിധിയിലെ വാചകങ്ങൾ തെറ്റാണെന്നും നിയമത്തിന്റെയും ജുഡീഷ്യറിയുടെയും ഗുരുതരമായ ദുരുപയോഗമാണ് നടന്നതെന്നും ആൾ ഇന്ത്യ മുസ്‍ലിം മജ്ലിസ്-ഇ-മുശാവറ അധ്യക്ഷൻ ഡോ. സഫറുൽ ഇസ്‍ലാം ഖാൻ പറഞ്ഞു. ഏതൊരു ഇന്ത്യൻ പൗരനും ഏത് മതവും വിശ്വസിക്കാനും പ്രചരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള അവകാശം നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 25 മുതൽ 28 വരെയുള്ളവയുടെ ലംഘനമാണ് വിധിയെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

കോടതി ‘കുറ്റക്കാരായി കണ്ടെത്തിയവർ’ ഇസ്‍ലാമിനെ യഥാർഥ മതമായി വിശ്വസിക്കുകയും അതേ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരാണ്. അവരുടെ ജോലിക്ക് ഏതെങ്കിലും തരത്തിൽ വിദേശസഹായം ലഭിച്ചിട്ടുണ്ടെങ്കിൽ അതിൽ നിയമവിരുദ്ധമായി ഒന്നുമില്ല. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ബുദ്ധമതക്കാർക്കും അവരുടെ വിശ്വാസങ്ങളും പ്രവർത്തനങ്ങളും പ്രചരിപ്പിക്കാൻ വിദേശത്തുനിന്ന് വലിയരീതിയിലുള്ള ഫണ്ട് ലഭിക്കുന്നുണ്ട് എന്നതാണ് വസ്തുത.

പാവപ്പെട്ട മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും ഘർവാപസി എന്ന പേരിൽ ഹിന്ദുത്വ സംഘടനകൾ ഹിന്ദുമതത്തിലേക്ക് പലരീതിയിൽ വശീകരിക്കുകയും ഇത് വലിയരീതിയിൽ ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഇതിനെതിരെ നടപടിയുണ്ടാകുന്നില്ല. കീഴ്ക്കോടതി വിധി ഉയർന്ന കോടതികൾ റദ്ദാക്കുമെന്നാണ് പ്രതീക്ഷയെന്നും ഡോ. സഫറുൽ ഇസ്‍ലാം ഖാൻ കൂട്ടിച്ചേർത്തു.

വിധിയെ ശക്തമായി എതിർക്കുന്നതായി ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സാദത്തുല്ല ഹുസൈനി പറഞ്ഞു. ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ആർക്കാണ് ഒരാളെ നിർബന്ധിപ്പിച്ച് മതപരിവർത്തനം ചെയ്യാൻ സാധിക്കുക. ഇസ്‍ലാം അത് ഒട്ടും അനുവദിക്കുന്നില്ല. ഓരോ വ്യക്തിക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അനുമതി നൽകുന്നുണ്ട്. ഈ കേസിനെ ചില മാധ്യമങ്ങൾ സെൻസേഷനലാക്കി ഭീതി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

12 പേർക്ക് ജീവപര്യന്തം
ഉത്തർപ്രദേശിലെ വിവാദ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് കൂട്ട മതപരിവർത്തന കേസിൽ ലഖ്നോ കോടതി 16 പേരെ കുറ്റക്കാരായി വിധിച്ചത്. ഇതിൽ കലീം സിദ്ദീഖി, ഉമർ ഗൗതം അടക്കം 12 പേർക്ക് ജീവപര്യന്തം തടവാണുള്ളത്. പ്രതികൾ ഇന്ത്യൻ ഭരണകൂടത്തിനെതിരായ യുദ്ധത്തിന് നിയമവിരുദ്ധമായ മതപരിവർത്തനമാണ് പ്രധാന ആയുധമായി ഉപയോഗിച്ചതെന്ന് കോടതി പറഞ്ഞു.

സിദ്ദീഖിയും ഗൗതമും നിയമവിരുദ്ധ മതപരിവർത്തന ശൃംഖലയിലൂടെ ഇന്ത്യയെ ഇസ്‍ലാമിക രാഷ്ട്രമാക്കാൻ ശ്രമിച്ചതായി ജഡ്ജി ത്രിപാഠി ചൂണ്ടിക്കാട്ടി. ജമൈക്കൻ വംശജനായ ബിലാൽ ഫിലിപ്‌സിന്റെയും അൽഖാഇദ ബന്ധമുള്ള അൻവർ അൽ ഔലാകിയുടെയും ‘മൗലികവാദ ജിഹാദി പ്രത്യയശാസ്ത്ര’ത്തിൽ നിന്നാണ് ഗൗതമും സിദ്ദീഖിയും മറ്റുള്ളവരും പ്രചോദനം ഉൾക്കൊണ്ടതെന്നും ജഡ്ജി ആരോപിച്ചു. ഇവരുമായുള്ള ബന്ധത്തിലൂടെ കുറ്റാരോപിതരായ വ്യക്തികൾ ഇന്ത്യയെ ‘ദാറുൽ ഇസ്‍ലാം’ ആക്കി മാറ്റാൻ പ്രവർത്തിച്ചു, ഹിന്ദുക്കളെ നിയമവിരുദ്ധമായി ഇസ്‍ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ അന്തർ സംസ്ഥാന സിൻഡിക്കേറ്റുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളും വിധിന്യായത്തിലുണ്ട്.

2021ൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമപ്രകാരമാണ് കഴിഞ്ഞദിവസം കോടതി ഇവർക്ക് ജീവപര്യന്തം തടവും മറ്റു നാല് പേർക്ക് പത്ത് വർഷം തടവും വിധിച്ചത്. ഉത്തർപ്രദേശിൽ കൂട്ട മതപരിവർത്തന കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ സംഭവമാണിത്. നിയമത്തിന്റെ മൂന്ന്, അഞ്ച്, എട്ട് വകുപ്പുകളും മതങ്ങൾ തമ്മിൽ വിദ്വേഷം വളർത്തുക, മതവികാരം വ്രണപ്പെടുത്തുക, വഞ്ചന തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് 16 പേരെയും ശിക്ഷിച്ചത്. ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഐപിസി 121 എ വകുപ്പ് പ്രകാരമാണ് 12 പേർക്ക് ജീവപര്യന്തം വിധിച്ചത്. വിദേശികളിൽനിന്നും വിദേശ സ്ഥാപനങ്ങളിൽനിന്നും പണം വാങ്ങി മതപരിവർത്തനത്തിന് ഉപയോഗിച്ചുവെന്ന ആരോപണവും മൗലാന ഉമർ ഗൗതം, മകൻ അബ്ദുല്ല ഉമർ എന്നിവർക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. വിദേശ കേന്ദ്രങ്ങളുമായി ഗൂഢാലോചന നടത്തി വിദേശ ഫണ്ടുപയോഗിച്ച് ഹിന്ദുക്കളെ വലിയരീതിയിൽ ഇസ്‍ലാമിലേക്ക് മതപരിവർത്തനം ചെയ്യാൻ പ്രതികൾ ശ്രമിക്കുന്നതായും കോടതി പറഞ്ഞു.

ബംഗ്ലാദേശിൽ അടുത്തിടെ നടന്ന രാഷ്ട്രീയ പ്രക്ഷോഭത്തിനിടെ ഹിന്ദുക്കളെ പീഡിപ്പിച്ചെന്ന സംഘപരിവാർ ആരോപണവും ജഡ്ജി ആവർത്തിച്ചു. ഇസ്‍ലാമിക മതമൗലികവാദികൾ ഭൂരിപക്ഷമാകുന്ന രാജ്യത്ത് ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയുടെ അനന്തരഫലങ്ങളാണിതെന്ന് വിധിയിൽ പറഞ്ഞു. മുസ്‍ലിംകളെക്കുറിച്ച് നിരവധി വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് വിവാദമായ പുസ്തകങ്ങളിലെ ഉള്ളടക്കങ്ങളും വിധിയിൽ ഉൾപ്പെടുത്തി. ഇസ്‍ലാം ഉപേക്ഷിച്ച എം.എ ഖാൻ എന്നയാൾ എഴുതിയ ‘ഇസ്‍ലാമിക് ജിഹാദ്: എ ലെഗസി ഓഫ് ഫോഴസ്ഡ് കൺവേർഷൻ, ഇംപീരിയലിസം ആൻഡ് സ്ലേവറി’ എന്ന വിവാദ പുസ്തകത്തിലെ ഉദ്ധരണികൾ ഉ​പയോഗിച്ചാണ് ബംഗ്ലാദേശിലെയും പാകിസ്താനിലെയും ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കാരണം ആ രാജ്യങ്ങളിലെ മുസ്‍ലിം ജനസംഖ്യയിലെ വർധനവ് മൂലമാണെന്ന് ജഡ്ജി ത്രിപാഠി സ്ഥാപിക്കുന്നത്.

‘പാകിസ്‍താനിൽ മുസ്‍ലിംകൾ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നു, ഇസ്‍ലാം മതം സ്വീകരിച്ച് മുസ്‍ലിംകളെ വിവാഹം കഴിക്കാൻ നിർബന്ധിപ്പിക്കുന്നു, ഓരോ വർഷവും 600ഓളം ഹിന്ദുക്കളും സിഖുകാരും ക്രിസ്ത്യാനികളും നിർബന്ധിതമായി ഇസ്‍ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു’ തുടങ്ങിയ പുസ്‍തകത്തിലെ ആരോപണങ്ങളും എം.എ ഖാനെ ഉദ്ധരിച്ച് കോടതി വിധിയിൽ പറഞ്ഞു. ഇക്കഴിഞ്ഞ ആഗസ്റ്റിൽ ബംഗ്ലാദേശിൽ ‘ജിഹാദി മതമൗലികവാദികൾ’ അധികാരം ഏറ്റെടുത്തതോടെ പുസ്തകത്തിൽ പ്രവചിച്ച കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കപ്പെട്ടതായും ജഡ്ജി ത്രിപാഠി വ്യക്തമാക്കി.

ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്നാരോപിച്ച ഒരാളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ അടുത്തിടെ നടത്തിയ നിരീക്ഷണവും ത്രിപാഠി പരാമർശിച്ചു. ‘ഈ പ്രക്രിയ നടപ്പാക്കാൻ അനുവദിച്ചാൽ രാജ്യത്തെ ഭൂരിപക്ഷ സമുദായം ഒരു ദിവസം ന്യൂനപക്ഷമായി മാറും. അത്തരം മതസഭകൾ ഉടൻ അവസാനിപ്പിക്കണം’ എന്നായിരുന്നു ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ പറഞ്ഞത്.

​അതേസമയം, എൻഐഎ കോടതിവിധി നാഴികക്കല്ലാണെന്നാണ് ഉത്തർ പ്രദേശ് ഡിജിപി പ്രശാന്ത് കുമാർ വിശേഷിപ്പിച്ചത്. നിയമവിരുദ്ധമായി മതപരിവർത്തനം നടത്തുന്നവർക്കെതിരെ കർശന നടപടി ഉറപ്പാണെന്ന സന്ദേശമാണ് ഇതിലൂടെ കോടതി നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *