ഇതിലും മോശം ആഘോഷം നടത്തിയവരുണ്ടല്ലോ’; ദിഗ്‍വേഷ് രാതിക്ക് പിന്തുണയുമായി ന്യൂസിലന്‍റ് ഇതിഹാസം
ദിഗ്വേഷ് സിങ് രാതി.. ആ പേരിപ്പോൾ ക്രിക്കറ്റ് ആരാധകർക്ക് സുപരിചതമാണ്. മൈതാനത്തെ മിന്നും പ്രകടനങ്ങൾ കൊണ്ടൊന്നുമല്ല. ഒരു നോട്ടെഴുത്തിന്റെ പേരിൽ. ഏപ്രിൽ ഒന്നിന് ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയത്തിൽ അരങ്ങേറിയ ലഖ്‌നൗ- പഞ്ചാബ് ആവേശപ്പോരോടെയാണ് ദിഗ്വേഷിന്റെ പേര് ഐ.പി.എൽ സർക്കിളുകളിൽ നിറയുന്നത്. പഞ്ചാബ് ഇന്നിങ്‌സിലെ മൂന്നാം ഓവർ. ഓപ്പണർ പ്രിയാൻശ് ആര്യയെ ഷർദുൽ താക്കൂറിന്റെ കയ്യിലെത്തിച്ച ദിഗ്വേഷ് ആര്യക്കടുത്തേക്ക് ഓടിയെത്തി. ക്രിക്കറ്റിലെ കുപ്രസിദ്ധമായ നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയാണ് ദിഗ്വേഷ് 24 കാരനെ പവലിയനിലേക്ക് പറഞ്ഞയച്ചത്.celebrations
ലഖ്‌നൗ സ്പിന്നറെ തേടി ഉടനെത്തി എട്ടിന്റെ പണി. മാച്ച് ഫീയുടെ 25 ശതമാനം താരം പിഴയൊടുക്കണമെന്ന് ബി.സി.സി.ഐയുടെ നിർദേശം. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാണിച്ചായിരുന്നു ബി.സി.സി.ഐ നടപടി. ദിഗ്വേഷ് ഒരൽപം ഓവറല്ലേയെന്ന് ആരാധകർ ചോദിച്ച് തുടങ്ങി. എന്നാൽ കാര്യമന്വേഷിച്ചപ്പോഴാണ് ആര്യയും ദിഗ്വേഷും ഉറ്റ ചങ്ങാതിമാരാണെന്ന് ആരാധകർക്ക് ബോധ്യമായത്. ആ സ്വാതന്ത്ര്യം മുതലെടുത്താണ് ദിഗ്വേഷ് അങ്ങനെയൊരു സെലിബ്രേഷന് മുതിർന്നത്. എന്നാൽ ഇതൊന്നും ബി.സി.സി.ഐക്ക് പരിഗണനാ വിഷയമായിരുന്നില്ല. ഒരു ഡി മെറിറ്റ് പോയിന്റും പിഴയും കിട്ടിയാൽ പിന്നെയൊന്നൊതുങ്ങലാണല്ലോ നല്ലത്. എന്നാൽ ദിഗ്വേഷ് ബി.സി.സി.ഐ നടപടിക്ക് പുല്ലുവിലയാണ് കൊടുത്തത്.
തൊട്ടടുത്ത മത്സരത്തിൽ മികച്ച ഫോമിൽ ബാറ്റ് വീശുകയായിരുന്ന മുംബൈ താരം നമൻ ധീറിനെ ക്ലീൻ ബൗൾഡാക്കിയ ശേഷം വീണ്ടും ദിഗ്വേഷ് നോട്ട് ബുക് സെലിബ്രേഷൻ ആവർത്തിച്ചു. ആ മത്സരത്തിൽ മിന്നും ഫോമിലായിരുന്നു ദിഗ്വേഷ്. നാലോവർ എറിഞ്ഞ താരം വെറും 21 റൺസ് വിട്ടുനൽകി ഒരു വിക്കറ്റ് പോക്കറ്റിലാക്കി. ചേസിങ്ങിൽ മുംബൈക്ക് മുന്നിൽ വലിയൊരു വിലങ്ങു തടിയായ ദിഗ്വേഷിനെ തേടി തന്നെ മാൻ ഓഫ് ദമാച്ച് പുരസ്‌കാരമെത്തി.
കാര്യമിങ്ങനെയൊക്കെയായിരുന്നെങ്കിലും ബി.സി.സി.ഐ ദിഗ്വേഷിനെ വിടാൻ ഒരുക്കമായിരുന്നില്ല. മാച്ച് ഫീയുടെ 50 ശതമാനം പിഴക്കൊപ്പം ഒരു ഡീ മെറിറ്റ് പോയിന്റ് കൂടി താരത്തിന് വിധിച്ചു. എല്ലാം അവിടം കൊണ്ട് തീരേണ്ടതായിരുന്നു. എന്നാൽ ദിഗ്വേഷ് അടങ്ങിയില്ല.
കൊൽക്കത്തക്കെതിരായ മത്സരത്തിൽ തന്റെ ഹീറോ സുനിൽ നരൈനെ വീഴ്ത്തിയ ദിഗ്വേഷ് ഇക്കുറി മൈതാനത്താണ് നോട്ടെഴുതിയത്. സുനിൽ നരൈന്റെ കടുത്ത ആരാധകനായ ദിഗ്വേഷിന്റെ ബോളിങ് ആക്ഷൻ പോലും വിൻഡീസ് താരത്തിന്റേതിന് സമാനമാണ്. ഇക്കുറി ദിഗ്വേഷിനെ കാത്തിരിക്കുന്നത് വിലക്കാണോ എന്ന ആദിയിലാണ് ലഖ്‌നൗ ആരാധകർ. അതേ സമയം ദിഗ്വേഷിനെ പിന്തുണക്കുന്നവരും ഏറെയാണ് ക്രിക്കറ്റ് ലോകത്ത്. ഒരു താരത്തിന് മൈതാനത്ത് തന്റെ സ്വതസിദ്ധമായ സെലിബ്രേഷൻ നടത്തുന്നതിൽ എന്താണ് തെറ്റ് എന്നാണവർ ചോദിക്കുന്നത്.
മുൻ ന്യൂസിലാന്റ് താരം സൈമൺ ഡൂൾ ദ്വിഗ്വേഷിന് പിഴയേർപ്പെടുത്തിയ ബി.സി.സി.ഐ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.” ദിഗ്വേഷിന്റെ ആഘോഷം ഞാൻ ആസ്വദിക്കുകയായിരുന്നു. ചില ഇന്ത്യൻ സീനിയർ താരങ്ങൾ ഇതിനേക്കാൾ മോശം സെലിബ്രേഷൻ നടത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്.. എന്നിട്ടവരൊക്കെ പിഴയൊടുക്കേണ്ടി വന്നോ. ഇല്ല’- ഡൂൾ പറഞ്ഞുവച്ചു.
നോട്ട്ബുക്ക് സെലിബ്രേഷന്‍റെ പേരിൽ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‍ലിയും മുമ്പൊരിക്കല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അന്ന് വിന്‍ഡീസ് താരം കെസ്റിക്ക് വില്യംസായിരുന്നു വില്ലന്‍ റോളിലുണ്ടായിരുന്നത്. 2017 ല്‍ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനിടെ കോഹ്‍ലിയുടെ വിക്കറ്റെടുത്ത വില്യംസ് നോട്ടെഴുതി ആഘോഷിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു കോഹ്‍ലിയുടെ പ്രതികാരം. വിന്‍ഡീസിന്‍റെ ഇന്ത്യന്‍ പര്യടനത്തില്‍ ഹൈദരാബാദിലരങ്ങേറിയ ടി20 യില്‍ വില്യംസിനെ തുടരെ ബൗണ്ടറി കടത്തിയ കോഹ്‍ലി അതേ നാണയത്തില്‍ തിരിച്ചടിച്ചു. അന്ന് 50 പന്തില്‍ 94 റണ്‍സുമായി കോഹ്‍ലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു.