ബഹ്റൈനിൽ 11 കിലോയിലധികം ലഹരി വസ്തുക്കളുമായി പ്രവാസി പിടിയിൽ
മനാമ: ബഹ്റൈനിൽ വൻ മയക്കുമരുന്ന് വേട്ട. 11 കിലോയിലധികം ലഹരി വസ്തുക്കൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം അധികൃതർ പരാജയപ്പെടുത്തി. 20കാരനായ ഏഷ്യൻ വംശജനെയാണ് ലഹരിമരുന്നു ശേഖരവുമായി പിടികൂടിയത്.Expatriate
ആഭ്യന്തര മന്ത്രാലയത്തിന്റെ ആന്റി നാർക്കോട്ടിക്സ് വിഭാഗവും എയർപോർട്ട് കസ്റ്റംസ് ഡയറക്ടറേറ്റുകളും നടത്തിയ സംയുക്ത ഓപറേഷനിലാണ് 64,000 ദിനാർ വിലമതിക്കുന്ന 11 കിലോ ലഹരിമരുന്നുമായി യുവാവ് പിടിയിലാകുന്നത്. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ സിന്തറ്റിക് കഞ്ചാവ് അടങ്ങിയ തപാൽ പാഴ്സൽ പിടിച്ചെടുത്തതിന് പിറകെ നടത്തിയ അന്വേഷണത്തിലാണ് വൻ ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്.
ആന്റി നാർക്കോട്ടിക്സ് ഡയറക്ടറേറ്റിന് വിവരം കൈമാറിയതിനെതുടർന്ന് പാർസലിന്റെ ഉടമസ്ഥനെ കണ്ടെത്താൻ അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണമാണ് 20കാരനായ ഏഷ്യൻ വംശജനിലേക്ക് ചെന്നെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് സ്ഥിരീകരിച്ചു.
പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി പരിധോനകൾ ഊർജിതമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.