ശബരിമലയിൽ ​റെക്കോഡ് വരുമാനം



ശബരിമല: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള വരുമാനമാണിത്. കാണിക്കയായി ലഭിച്ചത് 83.18 കോടി രൂപയാണ്. കഴിഞ്ഞവർഷം 41 ദിവസം പിന്നിട്ടപ്പോൾ 297.07 കോടി രൂപയായിരുന്നു വരുമാനം. ഈ വർഷം 40 ദിവസം പിന്നിട്ടപ്പോൾ 35.70 കോടി രൂപ കൂടുതൽ. കഴിഞ്ഞവർഷം കാണിക്കയായി ലഭിച്ചത് 80.26 കോടി രൂപയാണ്.

ശബരിമലയിൽ ശനിയാഴ്ച ഉച്ചവരെ 30.57 ലക്ഷം പേർ ദർശനം നടത്തി. വെളളിയാഴ്ച 37,521 പേരും, മണ്ഡലപൂജ ദിവസമായ ശനിയാഴ്ച ഉച്ചക്ക്​ ഒരുമണിവരെ 17,818 പേരുമാണ് എത്തിയത്. കഴിഞ്ഞസീസണിൽ മണ്ഡലകാലം പൂർത്തിയായപ്പോൾ 32.50 ലക്ഷം പേരാണ് എത്തിയത്.

അതേസമയം, ശബരിമല സന്നിധാനം. 11മണിയോടെ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ പൂർത്തിയായി. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡല കാലത്തിന് പരിസമാപ്തിയാകും. രാവിലെ 10.10ഓടെ തന്ത്രി മഹേഷ്‌ മോഹനരുടെയും മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയുടെയും കാർമികത്വത്തിലാണ് മണ്ഡല പൂജ ചടങ്ങുകൾക്ക് തുടക്കമായത്.

മണ്ഡല കാലത്തെ അവസാന നെയ്യഭിഷേകത്തിന് ശേഷം കളഭ എഴുന്നള്ളത്ത്. കളഭ അഭിഷേകത്തിന് മുമ്പ് തിരുമുറ്റവും 18 പടികളും കഴുകി വൃത്തിയാക്കി. പിന്നെ അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി മണ്ഡല പൂജ. 11മണിയോടെ പൂജ ചടങ്ങുകൾ പൂർത്തിയായി.