ക്യാപ്റ്റനടക്കം മുങ്ങാൻ പോകുന്ന കപ്പലിൽ തരൂർ കയറുമോ?; സാമാന്യബോധമുള്ള ആരും വിശ്വസിക്കില്ലെന്ന് കെ. മുരളീധരൻ



തിരുവനന്തപുരം: ശശി തരൂർ സി.പി.എമ്മിലേക്ക് എന്ന വ്യാപക പ്രചരണങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തരൂരിനെ പോലെ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന നേതാവ് മുങ്ങുന്ന കപ്പലിൽ കയറുമെന്ന് സാമാന്യബോധമുള്ള ആരും വിശ്വസിക്കില്ലെന്ന് മുരളീധരൻ പ്രതികരിച്ചു.

ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന കപ്പലാണ്. ഏപ്രിൽ ഒന്നാം തീയതി മാത്രം പറയാനാകുന്ന കാര്യം. കോൺഗ്രസ് പാർട്ടിയിൽ തരൂരിന് അഭിപ്രായ വ്യത്യാസം ഉണ്ടാകാം. മഹാപഞ്ചായത്തിൽ തരൂരിന്‍റെ പേര് പരാമർശിക്കാത്തത് അദ്ദേഹത്തിന് പ്രയാസമുണ്ടായിട്ടുണ്ട്. രാഹുൽ ഗാന്ധി എഴുതി നൽകിയ പേരുകളാണ് വായിച്ചത്. രാഹുൽ മനഃപൂർവം പേര് ഒഴവാക്കിയിട്ടില്ല.

തരൂരിന് പ്രയാസമുണ്ടായാൽ ഗൗരവമായി പാർട്ടി കാണും. രണ്ട് ദിവസത്തിനുള്ളിൽ രാഹുൽ ഗാന്ധി തരൂരുമായി നേരിട്ട് സംസാരിക്കും. അദ്ദേഹത്തിന്‍റെ പ്രയാസം പരിഹരിക്കും. മുഴുവൻ സമയ രാഷ്ട്രീയക്കാരൻ അല്ലാത്തത് കൊണ്ട് ഇത്തരം സംഭവങ്ങൾ അദ്ദേഹത്തെ വേദനിപ്പിക്കുന്നത്. തങ്ങൾക്കൊന്നും ഇത് പ്രശ്നമല്ലെന്നും മുരളീധരൻ വ്യക്തമാക്കി.

സ്ഥാനാർഥി നിർണയ ചർച്ചക്ക് പോയപ്പോൾ ഞങ്ങളെയൊക്കെ ഒഴിവാക്കി. ഞങ്ങൾ ഒന്നും പരാതി പറഞ്ഞില്ല. പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിൽ ജയിക്കണം. അതിനാലാണ് പ്രതികരിക്കാത്തതെന്നും മുരളീധരൻ വ്യക്തമാക്കി.