ആരാകും മുഖ്യമന്ത്രി? തിരക്കിട്ട നീക്കങ്ങളുമായി നേതാക്കൾ

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ നിർണായക നിയമസഭാ കക്ഷി യോഗം അൽപസമയത്തിനകം ആരംഭിക്കും. തിരുവനന്തപുരത്തെ സ്വകാര്യഹോട്ടലിലുള്ള എഐസിസി നിരീക്ഷകരെ കാണാൻ നേതാക്കളുടെ നീണ്ട നിരയെത്തി.
വി.ഡി.സതീശൻ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, വി.എം സുധീരൻ,പി.ജെ കുര്യൻ തുടങ്ങിയവരാണ് എത്തിയത്. കെപിസിസി ആസ്ഥാനത്തെ യോഗത്തിന് മുമ്പാണ് നേതാക്കൾ നിരീക്ഷകരെ കാണാനെത്തിയത്. എംഎൽഎമാരുടെ പിന്തുണ പ്രധാനമാണെന്നും അവരാണ് പാര്‍ട്ടിയുടെ അസ്ഥിത്വമെന്നും കെ.സുധാകരൻ പറഞ്ഞു. പാർട്ടിയിൽ ഒരു സതീശൻ മാത്രമല്ല, ഒരുപാട് സതീശൻമാരുണ്ട്. കേരള രാഷ്ട്രീയത്തെക്കുറിച്ച് അവരോട് പറഞ്ഞു ബോധ്യപ്പെടുത്തി. ഒരു പ്രത്യേക പേര് പറഞ്ഞില്ല. പകരം ഒരു ഫോർമുല മുന്നോട്ടു വച്ചു. ഇന്‍റര്‍നാഷണൽ കോൺഗ്രസിൽ ഒരുപാട് നേതാക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈകിട്ട് യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായും നിരീക്ഷകർ കൂടിക്കഴ്ച നടത്തും. അതിനിടെ കെപിസിസി ആസ്ഥാനത്തിന് മുമ്പിൽ കെ.സി വേണുഗോപാലിനായി ഫ്ലക്സ് ബോർഡുകൾ ഉയർന്നു.
അതേസമയം മുഖ്യമന്ത്രി ചര്‍ച്ചയിൽ മുസ്‍ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ രംഗത്തെത്തി. ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. അങ്ങനെയാകണം തിരിച്ചും. പരസ്പര ധാരണയോടുകൂടി വേണം മുന്നോട്ട് പോകാനെന്നും അദ്ദേഹം പറഞ്ഞു.
