മലപ്പുറത്ത് സ്ത്രീ വേഷത്തിലെത്തിയ യുവാവ് വീട്ടമ്മയുടെ സ്വർണം കവർന്നു

മലപ്പുറം: വെട്ടിച്ചിറയിൽ എസ്.ഐ.ആർ പരിശോധനക്കെന്ന് പറഞ്ഞ് വീട്ടിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ കവർന്നു. സാരിയുടുത്ത് സ്ത്രീ വേഷത്തിലാണ് മോഷ്ടാവ് എത്തിയത്. കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു നാടി​നെ നടുക്കിയ സംഭവം.

സംഭവം  ഇങ്ങനെ:   എസ്.ഐ.ആർ പരിശോധനക്ക് എന്ന് പറഞ്ഞ് വീട്ടിലെത്തിയ മോഷ്ടാവ് വീട്ടമ്മയായ നഫീസ​യോട് ആധാർ കാർഡ് ആവശ്യപ്പെട്ടു. കാർഡ് എടുക്കാനായി അവർ അകത്തേക്ക് പോയപ്പോൾ മോഷ്ടാവ് വീട്ടിലേക്ക് അതിക്രമിച്ചുകയറി. തുടർന്ന് നഫീസയെ ആക്രമിച്ചതിനു ശേഷം സ്വർണമാലയും വളയും കവർന്നു. പിന്നീട് അതിവേഗം വീട്ടിൽ നിന്ന് കടന്നുകളയുകയും ചെയ്തു. വീട്ടുകാരുടെ പരാതിയിൽ കൽപകഞ്ചേരി പൊലീസ് കേസെടുത്തു.

നഫീസയുടെ കൈക്കും കഴുത്തിനും പരിക്കുണ്ട്. പ്രദേശത്തെ സി.സി.ടി.വികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ പ്രദേശത്ത് എല്ലായിടത്തും സി.സി.ടി.വികളില്ല എന്നത് അന്വേഷണത്തിന് തിരിച്ചടിയാണ്.