കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവം; ലോട്ട് വിഷയത്തിൽ എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ചെന്ന് പരാതി

കോട്ടക്കൽ: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിനിടെ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറടക്കമുള്ള എസ്.എഫ്.ഐ പ്രവർത്തകരെ എം.എസ്.എഫ് ആക്രമിച്ചതായി പരാതി. മലബാർ ക്രിസ്ത്യൻ കോളജ് എസ്.എഫ്.ഐ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ നിഹാൽ റഹ്മാൻ, യൂനിയൻ ചെയർമാൻ ശ്രീരാഗ്, എസ്.എഫ്.ഐ പ്രവർത്തകനായ കെ. നാസിഫ് എന്നിവർക്കുനേരെയാണ് ആക്രമണം.

നിഹാൽ റഹ്മാന്റെ പരാതിയിൽ വേങ്ങര പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. ഭരതനാട്യം മത്സരത്തിന്റെ ലോട്ടെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്.

ഒന്നാമത്തെ ലോട്ട് കിട്ടിയ കോഴിക്കോട് ഫാറൂഖ് കോളജ് ടീമിന് നിയമപരമായല്ലാതെ ലോട്ട് അവസാനത്തേക്ക് മാറ്റിവെച്ചത് നിഹാൽ റഹ്മാൻ ചോദ്യം ചെയ്തിരുന്നു. എം.എസ്.എഫ് നേതാക്കൾ പ്രകോപനം ഉണ്ടാക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവർ മൊഴി നൽകിയത്. നിഹാൽ റഹ്മാന് വലതു കണ്ണിന് മുകളിൽ മുറിവുണ്ട്. നിഹാലിനെ കോട്ടക്കലിലെ ആശുപത്രിയിൽ ചികിത്സക്കുശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.