ചിന്നു പാപ്പുവിന്‍റെ സുഹൃത്തിന്‍റെ ആത്മഹത്യക്ക് കാരണം മാനസിക സമ്മര്‍ദം; സൈബര്‍ ആക്രമണം നേരിട്ടിരുന്നെന്ന് പൊലീസ്
കാസര്‍കോട്: വ്ലോഗർ ചിന്നു പാപ്പുവിന്‍റെ സുഹൃത്തിന്‍റെ ആത്മഹത്യക്ക് കാരണം മാനസിക സമ്മര്‍ദമെന്ന് പൊലീസ്. സന്ദേശിന്‍റേത് തൂങ്ങി മരണമാണെന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഒരാഴ്ച മുമ്പാണ് ചിന്നു പാപ്പു ആത്മഹത്യ ചെയ്തത്. പൊലീസ് സന്ദേശിനെ ചോദ്യം ചെയ്തിരുന്നു. ചിന്നു പാപ്പുവിന്റെ മരണത്തിന് പിന്നാലെ സന്ദേശിന് വലിയ വിമര്‍ശനം നേരിട്ടിരുന്നു. സൈബര്‍ ആക്രമണത്തെത്തുടർന്നുള്ള മാനസിക സമ്മര്‍ദമാണ് സന്ദേശിന്റെ ആത്മഹത്യക്ക് പിന്നില്‍ എന്നാണ് പൊലീസിന്റെ നിഗമനം.
ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സന്ദേശിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നാരായണ നായിക്ക്-സരോജ ദമ്പതികളുടെ മകനാണ്. ഡോർ പോളിഷ് ജോലി ചെയ്തുവരികയായിരുന്നു യുവാവ്. 29 വയസായിരുന്നു. കഴിഞ്ഞയാഴ്ച സന്ദേശ് ജോലിക്ക് പോയ സമയത്തായിരുന്നു വാടക ക്വാർട്ടേഴ്സിൽ ചിന്നു പാപ്പു ജീവനൊടുക്കിയിരുന്നത്.
ഭര്‍ത്താവുമായി ഏറെ നാളായി പിരിഞ്ഞുതാമസിക്കുകയായിരുന്ന ചിന്നു പാപ്പു യുവാവിനൊപ്പമായിരുന്നു താമസം. യുവതിയെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് സന്ദേശ് താമസ സ്ഥലത്ത് എത്തിയപ്പോഴാണ് ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ചിന്നു പാപ്പുവിന്‍റെ മരണത്തിലേക്ക് നയിച്ചത് സുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം ആരോപിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലെ താരമായ ചിന്നു ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ഏറെ സജീവമായിരുന്നു. രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.
