കേരളത്തിൽ എസ്.ഐ.ആർ അന്തിമ പട്ടികയായി; 2.69 കോടി വോട്ടർമാർ, കുറഞ്ഞത് 8.97 ലക്ഷം
തിരുവനന്തപുരം: ഹിയിറങ്ങും മാപ്പിങ് കടമ്പകളുമെല്ലാം പിന്നിട്ട് സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ)ത്തിന്റെ അന്തിമ പട്ടികയിൽ ഉൾപ്പെട്ടത് 2,69,53,644 പേർ. ഒക്ടോബറിലെ തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ 8.97 ലക്ഷം പേരുടെ കുറവുണ്ട്.
അന്തിമ പട്ടിക ശനിയാഴ്ച ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. ഇതിന്റെ കോപ്പി മണ്ഡലാടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറും. ഈ പട്ടിക ഉപയോഗിച്ചാകും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.
അപേക്ഷകൾ തുടരുന്നു
എസ്.ഐ.ആറിനുള്ള അപേക്ഷ നടപടികൾ ജനുവരി 31ഓടെ പൂർണമായും അവസാനിച്ചെങ്കിലും വോട്ടർ പട്ടികയിൽ പേര് ചേർക്കലിന് അപേക്ഷ സമർപ്പിക്കുന്നത് തുടരുകയാണ്.
ഫെബ്രുവരി 16 വരെയുള്ള കണക്ക് പ്രകാരം 1.23 ലക്ഷം പുതിയ അപേക്ഷകൾ (ഫോം 6) ലഭിച്ചിട്ടുണ്ട്. പ്രവാസികളുടെ 7,421 അപേക്ഷകളും. അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഈ അപേക്ഷകളിൽ നടപടി സ്വീകരിക്കുമെന്നാണ് കമീഷൻ വ്യക്തമാക്കുന്നത്. നോമിനേഷന്റെ അവസാന നിമിഷം വരെ പേര് ചേർക്കാൻ അപേക്ഷിക്കാമെന്നും കമീഷൻ വിശദീകരിക്കുന്നു.
അതേസമയം, ഇങ്ങനെയള്ളവർക്ക് 2026 ലെ എസ്.ഐ.ആർ വെയിറ്റേജ് ലഭിക്കുമോ എന്നതിൽ കൃത്യമായ വിശദീകരണം കമ്മീഷൻ നൽകുന്നുമില്ല.
