പദ്ധതി ചെലവും ടിക്കറ്റ് നിരക്കും കുറച്ചുള്ള ബദൽ; അതിവേഗ പാതയ്ക്ക് പുതിയ ഡിസൈനുമായി ഇ. ശ്രീധരൻ



പാലക്കാട്: അതിവേഗ റെയിൽ പാതയ്ക്ക് പുതിയ ഡിസൈൻ നിർദേശിച്ച് മെട്രോ മാൻ ഇ. ശ്രീധരൻ. ചെലവ് ചുരുക്കുകയും രണ്ട് ജില്ലകളെ കൂടി ഉൾപ്പെടുത്തുകയും ചെയ്തുകൊണ്ടുള്ള മാറ്റമാണ് ഇ. ശ്രീധരൻ പുതുതായി നിർദേശിച്ചിട്ടുള്ളത്. ആർ.ആർ.ടി.എസ് നിരക്കിനെക്കാൾ പദ്ധതി ചെലവും ടിക്കറ്റ് നിരക്കും കുറയും. അതിവേഗ ലൈനിൽ പത്തനംതിട്ട, മലപ്പുറം ജില്ലകളെ പുതുതായി ഉൾപ്പെടുത്തി. പുതുക്കിയ റിപ്പോർട്ട് ശ്രീധരൻ ഇന്ന് പുറത്തിറക്കും. മൂന്ന് മാസത്തിനകം ഫീൽഡ് സർവേ തീർക്കാനാണ് ശ്രമം.

സർക്കാർ നേരത്തെ തയാറാക്കിയ ആർ.ആർ.ടി.എസ് പദ്ധതിക്ക് 1.92 ലക്ഷംകോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. പുതിയ പദ്ധതിയിൽ തൂണും തുരങ്കവും കൂടുതൽ വരുന്നതിനാൽ ചെലവ് 54,000 കോടിയായി കുറക്കാൻ കഴിയും. ആർ.ആർ.ടി.എസ് പദ്ധതി തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് വിഭാവനം ചെയ്തതെങ്കിൽ ശ്രീധരന്‍റെ ബദൽ പാത കണ്ണൂർ വരെയാണ്. ബദൽ പാതയിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കാനാകും. റിപ്പോർട്ട് ഇന്ന് കേന്ദ്ര സർക്കാറിന് കൈമാറും. മൂന്ന് മാസത്തിനകം സർവേ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള യാത്ര മൂന്ന് മണിക്കൂർ 20 മിനിറ്റുകൊണ്ട് പൂർത്തിയാക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ രൂപരേഖ. സാധാരണക്കാർക്കും താങ്ങാവുന്ന രീതിയിലുള്ള ടിക്കറ്റ് നിരക്കാണ് ഇതിൽ വിഭാവനം ചെയ്തിരിക്കുന്നത്. ട്രെയിനിലെ എ.സി ചെയർ കാർ യാത്രയുടെ ചെലവിന് സമാനമായ തുക മാത്രമേ ഈ അതിവേഗ ട്രെയിനുകൾക്കും ഈടാക്കുകയുള്ളൂ.