ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്റെ കാലാവധി നീട്ടി
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖറിന്റെ കാലാവധി നീട്ടി സർക്കാർ ഉത്തരവിറങ്ങി. ഒരു വർഷത്തേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. അടുത്ത വർഷം ജൂൺ 30 വരെ ഡി.ജി.പി ആയി തുടരും. ഈ സ്ഥാനത്ത് രണ്ട് വർഷത്തെ സർവിസ് വേണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാലാവധി നീട്ടിയത്.
1991ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്തെ സ്പെഷൽ ഡയറക്ടറുമായിരിക്കെയാണ് 2025 ജൂൺ 30ന് റവാഡയെ പൊലീസ് മേധാവിയാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
തലശ്ശേരിയിൽ അഡി.എസ്.പിയായാണ് റവാഡ കേരളത്തിൽ സർവിസ് ആരംഭിച്ചത്. പത്തനംതിട്ട,മലപ്പുറം, എറണാകുളം റൂറൽ, വിജിലൻസ്, എറണാകുളം റേഞ്ച്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പിയായും പൊലീസ് ആസ്ഥാനത്ത് എ.ഐ.ജിയായും കെ.എ.പി 2,3 ബറ്റാലിയനുകളിൽ കമാൻഡന്റായും പ്രവർത്തിച്ചു.ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയുടെ ഭാഗമായി ബോസ്നിയയിലും പ്രവൃത്തിച്ചു.
തിരുവനന്തപുരം, കൊച്ചി സിറ്റി പൊലീസ് കമീഷണറായും പ്രവൃത്തിച്ചിട്ടുണ്ട്.ഡെപ്യൂട്ടി ഡയറക്ടറായി ഐ.ബി ആസ്ഥാനത്തും ഭുവനേശ്വർ, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലും പ്രവൃത്തിച്ചു.എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചതോടെ ഐ.ബിയിൽ അഡി.ഡയറക്ടറായി വിജയവാഡ, മുംബൈ എന്നിവിടങ്ങളിൽ പ്രവൃത്തിച്ചു.വിശിഷ്ടസേവനത്തിന് 2015 ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യർഹസേവനത്തിന് 2009 ൽ ഇന്ത്യൻ പൊലീസ് മെഡലും
ലഭിച്ചിട്ടുണ്ട്. ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്.ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി രാജമുന്ദ്രി സ്വദേശിയാണ്
