'ഈ ദുർഭരണം അവസാനിക്കാൻ ഇനി 26 ദിവസങ്ങൾ മാത്രം, ടീം യു.ഡി.എഫ് അധികാരത്തിൽ തിരിച്ചുവരും'- വി.ഡി സതീശൻ
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ദുർഭരണത്തിന് അന്ത്യം കുറിച്ച് പുതുയുഗപ്പിറവിക്ക് തുടക്കമിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ ഭരണം അവസാനിക്കാൻ ഇനി 26 മാത്രമാണുള്ളതെന്നും നിറഞ്ഞ ആത്മവിശ്വാസത്തോടെ ടീം യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പ് തീയതി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങലോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ ദുർഭരണം അവസാനിക്കാൻ ഇനി 26 ദിവസങ്ങൾ മാത്രം, കേരളം കാത്തിരിക്കുകയാണ്. ഈ ദുർഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങൾ പുതുയുഗപ്പിറവിക്ക് തുടക്കമിടും. പൂർണമായ പ്രതീക്ഷയോടുകൂടി നിറഞ്ഞ ആത്മവിശ്വാസത്തോടുകൂടി ടീം യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. നൂറിലധികം സീറ്റുമായി കേരളത്തിൽ ടീം യു.ഡി.എഫ് അധികാരത്തിൽ തിരിച്ചുവരും എന്നതാണ് ഞങ്ങളുടെ വിശ്വാസം.
കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ നടന്ന എല്ലാ നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും അത്യപൂർവമായ പ്രകടനമാണ് യു.ഡി.എഫ് കാഴ്ച്ചവച്ചത്. തൃക്കാക്കരയിൽ പന്തീരായിരം ഭൂരിപക്ഷം ഇരുപത്തയ്യായിരമായി വർധിപ്പിച്ചു. പുതുപ്പള്ളിയിൽ ഒമ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം 37000ആയി വർധിപ്പിച്ചു…..
ടീം യു.ഡി.എഫ് ഈ ഗവൺമെന്റിന്റെ തെറ്റായ നടപടികളെ ജനങ്ങളുടെ മുന്നിൽ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകും. എവിടെയെല്ലാം ഗവൺമെന്റ് പരാജയപ്പെട്ടോ അവിടെയെല്ലാം കേരളത്തെ കൈപിടിച്ചെഴുന്നേൽപ്പിക്കാനുള്ള കൃത്യമായ പദ്ധതികളും പരിപാടികളുമായിട്ടാണ് യു.ഡി.എഫ് മുന്നോട്ട് വരുന്നത്’- വി.ഡി സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ 9ന് നടക്കും. മേയ് നാലിനാാണ് ഫലപ്രഖ്യാപനം. കേരളം, പശ്ചിമ ബംഗാൾ, അസ്സം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
കേരളത്തിൽ 140 സീറ്റുകളിലേക്കും പശ്ചിമ ബംഗാളിൽ 294ഉം തമിഴ്നാട്ടിൽ 234ഉം അസമിൽ 126ഉം പുതുശ്ശേരിയിൽ 30ഉം സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് കമീഷന്റെ വാർത്താസമ്മേളനത്തിന് പിന്നാലെ സി.പി.ഐ സ്ഥാനാർഥി പട്ടിക ബിനോയ് വിശ്വവും സി.പി.എം സ്ഥാനാർഥി പട്ടിക എം.വി ഗോവിന്ദനും പ്രഖ്യാപിച്ചു.
