സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കും; വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചു

School lunch scheme to be extended to Plus Two level; Onam special rice distribution for students begins

തിരുവനന്തപുരം: നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

കേന്ദ്രാവിഷ്‌കൃത പി എം പോഷണ്‍ പദ്ധതിയുടെ ഭാഗമായി ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തിന്റെ അഭിപ്രായം തേടിയിരുന്നു. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളം ഇതിന് സമ്മതം അറിയിച്ചിട്ടുണ്ട്. ഭക്ഷണം പൗരന്റെ അടിസ്ഥാന അവകാശമാണെന്നും ക്ഷേമരാഷ്ട്രത്തില്‍ അത് സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും സമൃദ്ധമായ ഓണം ഉറപ്പാക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ ആഘോഷിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ഓണപരീക്ഷയ്ക്ക് മികച്ച വിജയവും മന്ത്രി ആശംസിച്ചു.

പൊതുവിദ്യാലയങ്ങളിലെ 23.5 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് നാല് കിലോ വീതം സൗജന്യ അരി വിതരണം നല്‍കുന്നതിലൂടെ അത്രയും കുടുംബങ്ങള്‍ക്കാണ് അതിന്റെ ഗുണം ലഭിക്കുന്നതെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ മുന്‍കൈയില്‍ സപ്ലൈകോ വഴിയാണ് 905 മെട്രിക് ടണ്‍ അരി വിദ്യാര്‍ഥികള്‍ക്കായി വിതരണം ചെയ്യുന്നത്. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ഫെഡ്, കൃഷിവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ശക്തമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിവരുന്നതായും മന്ത്രി പറഞ്ഞു. എ.എ.വൈ കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം 90 ശതമാനം പൂര്‍ത്തിയായതായും അടുത്ത ദിവസങ്ങളില്‍ എല്ലാ റേഷന്‍ കടകളിലും കിറ്റുകള്‍ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *