കേരളത്തിലെത്തിയാൽ മോദിയും രാഹുലും നുണഫാക്‌ടറികൾ -ബൃന്ദ കാരാട്ട്
കായംകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും കേരളത്തിലെത്തിയാൽ നുണനിർമാണ ഫാക്‌ടറികളായി മാറുമെന്ന് സി.പി.എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞു. യു. പ്രതിഭയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച വനിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സാധിക്കുന്ന ഏകസംസ്ഥാനം കേരളമാണ്. അതുതകർക്കാനാണ് മോദിയും രാഹുൽഗാന്ധിയും നുണപ്രചാരണങ്ങളുമായി കേരളത്തിലെത്തുന്നത്.
സ്‌ത്രീകളെ അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതുമാണ് യു.ഡി.എഫിന്റെ സംസ്‌കാരം. പൊതുസമൂഹത്തിൽ അംഗീകാരം ലഭിക്കുന്ന വനിതാനേതാക്കളുടെ ശബ്‌ദം അവസാനിപ്പിക്കാനാണ് യു.ഡി.എഫ് നേതാക്കളുടെ ശ്രമം. കെ.കെ. ശൈലജക്കും വീണാ ജോർജിനും നേരെയുണ്ടായ അധിക്ഷേപത്തിൻ്റെ തുടർച്ചയാണ് പ്രതിഭക്ക് നേരെയുണ്ടായതും. 20 ലക്ഷം കോടി കോർപറേറ്റുകൾക്ക് ഇളവുനൽകിയ മോദി തൊഴിലുറപ്പ് പദ്ധതിയെ തകർത്തു. മോദിയുടെ വികസിത ഭാരതം എന്ന സങ്കൽപ്പം ബഹുരാഷ്‌ട്ര കുത്തകകൾക്കുവേണ്ടി മാത്രമാണ്. പശ്ചിമേഷ്യയിൽ ആയിരങ്ങളെ സാമ്രാജ്യത്വ ഭരണകൂടം കൊല്ലുമ്പോഴും മോദി പ്രതികരിച്ചില്ലന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
