ജ്വല്ലറിയിലെ മോഷണം; പ്ലസ് വൺ വിദ്യാർഥിയടക്കം മൂന്ന് പേർ പിടിയിൽ

മുഹമ്മദ് സിനാന്‍, മുഹമ്മദ് ഇഖ്ബാല്‍
കൊണ്ടോട്ടി: പുളിക്കലിലെ ജ്വല്ലറിയില്‍ നിന്ന് പട്ടാപ്പകല്‍ സ്വര്‍ണവളകള്‍ മോഷ്ടിച്ച പ്രതികളെ ദിവസങ്ങള്‍ക്കകം പിടികൂടി കൊണ്ടോട്ടി പൊലീസിന്റെ മാതൃക. ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിയും രണ്ട് യുവാക്കളുമടങ്ങുന്ന മൂന്നംഗ സംഘമാണ് അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പുറമെ കോഴിക്കോട് പെരുമണ്ണ കട്ടക്കളത്തില്‍ വീട്ടില്‍ മുഹമ്മദ് സിനാന്‍ (21), പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. പുളിക്കല്‍ അങ്ങാടിയിലെ കനകമഹല്‍ ജ്വല്ലറിയില്‍ ആഭരണം വാങ്ങാനെന്ന വ്യാജേനയെത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി രണ്ട് പവന്‍ തൂക്കം വരുന്ന മൂന്ന് വളകളുമായി പുറത്തേക്കോടി, പുറത്ത് ബൈക്കില്‍ കാത്തുനിന്നിരുന്ന മുഹമമദ് സിനാനോടൊപ്പം രക്ഷപ്പെടുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ സമാന രീതിയില്‍ കോഴിക്കോട് ജില്ലയില്‍ പന്തീരാങ്കാവില്‍ ഒരു മോഷണവും മറ്റൊരു മോഷണശ്രമവുമുണ്ടായതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. സിനാനും കൂട്ടാളിയായ വിദ്യാര്‍ഥിയും മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചിരുന്നത് പിടിയിലായ ഇഖ്ബാലാണ്.കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ കെ. അനുദാസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ എം.ആര്‍. കൃഷ്ണപ്രസാദ്, എം. അമര്‍നാഥ്, ഉദ്യോഗസ്ഥരായ ഋഷികേഷ്, ഇബ്രാഹിം, രഞ്ജു, പ്രശോഭ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
