ഇന്ത്യൻ ഷൂട്ടിങ് വിസ്മയം ജസ്പാൽ റാണ അന്തരിച്ചു; ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ്

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും പരിശീലകനുമായ ജസ്പാൽ റാണ അന്തരിച്ചു. 49 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

പാരിസ് ഒളിമ്പിക്സിൽ വെങ്കലം നേടിയ മനു ഭാക്കറിന്‍റെ പരിശീലകനായിരുന്നു. ഇന്ത്യൻ ജൂനിയർ, സീനിയർ ഷൂട്ടിങ് ടീമിന്‍റെ പരിശീലകനായും പ്രവർത്തിച്ചു. നാലു ഏഷ്യൻ ഗെയിംസുകളിൽ സ്വർണം നേടി. ക്വാലലംപുരിലെ 98 കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയിട്ടുണ്ട്. മ്യൂണിക്കിൽ നടന്ന അന്താരാഷ്ട്ര ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ടീമിനൊപ്പം പങ്കെടുത്ത് മടങ്ങിയെത്തിയ ജസ്പാളിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹി സകേതിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.

ഹൃദയശസ്ത്രക്രിയക്ക് വിധേയനായ ജസ്പ്പാൾ ആരോഗ്യം വീണ്ടെടുത്തെന്നും വരുംദിവസങ്ങളിൽ രണ്ടാംഘട്ട ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.

‘മ്യൂണിക്കിൽ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിനിടെ അദ്ദേഹത്തിന് നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. ഇത് തുടക്കത്തിൽ ആസിഡിറ്റിയാണെന്ന് കരുതി യാത്രാ പരിപാടികളുമായി മുന്നോട്ടുപോയി. എന്നാൽ ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ അസ്വസ്ഥത വീണ്ടും അനുഭവപ്പെട്ടതോടെ, ഡൽഹിയിൽ എത്തിയ ഉടൻ അടിയന്തര വൈദ്യസഹായം തേടുകയായിരുന്നു’ – സഹോദരൻ സുഭാഷ് റാണ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ ഷൂട്ടിങ്ങിന് വലിയ ആഘാതമാണ് ജസ്പാലിന്‍റെ വിയോഗം.

പല തലമുറകളിലെ പിസ്റ്റൾ ഷൂട്ടർമാരെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മനു ഭാക്കറെ കൂടാതെ, സൗരഭ് ചൗധരി, അനീഷ് ഭൻവാല, ചിങ്കി യാദവ് എന്നിവരുൾപ്പെടെ പ്രമുഖ ഷൂട്ടർമാരെയും പരിശീലിപ്പിച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയിലാണ് നാഷനൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI) റാണയെ 25 മീ പിസ്റ്റൾ വിഭാഗത്തിന്റെ മുഖ്യ പരിശീലകനായി നിയമിക്കുന്നത്. അഞ്ച് വർഷം മുമ്പ്, പരിശീലന മേഖലയിലെ സംഭാവനകൾക്ക് അദ്ദേഹത്തെ രാജ്യം ദ്രോണാചാര്യ പുരസ്കാരം നൽകി ആദരിച്ചു.

1976 ജൂൺ 28ന് ഉത്തരാഖണ്ഡിൽ ജനിച്ച റാണ, 1994ൽ മിലാനിൽ നടന്ന ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ, ലോക റെക്കോർഡ് സ്കോറോടെ ജൂനിയർ വിഭാഗത്തിൽ സ്വർണം നേടി. ആ വർഷം തന്നെ, ഏഷ്യൻ ഗെയിംസിൽ 25മീ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിലും സ്വർണം നേടി രാജ്യത്തിന്‍റെ അഭിമാനമായി. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ എന്നിവയിൽ മെഡലുകൾ നേടി ഇന്ത്യയുടെ ഇതിഹാസ ഷൂട്ടർമാരിൽ ഒരാളായി റാണ മാറി. ഒമ്പത് സ്വർണമെഡലുകൾ ഉൾപ്പെടെ 15 മെഡലുകളാണ് കോമൺവെൽത്ത് ഗെയിംസിൽ നേടിയത്.

2006ൽ ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസിലാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. അവിടെ മൂന്ന് സ്വർണമെഡലുകൾ നേടുകയും 25മീ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ ലോക റെക്കോഡിന് സമാനമായ പ്രകടനം നടത്തുകയും ചെയ്തു.

18ാം വയസിലാണ് റാണക്ക് അർജുന അവാർഡ് ലഭിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷം പത്മശ്രീ ബഹുമതിയും നൽകി ആദരിച്ചു.

ഉത്തരാഖണ്ഡിലെ ആദ്യ കായികമന്ത്രിയായ നാരായൺ സിങ് റാണയുടെ മകനായ ജസ്പാൽ 12–ാം വയസ്സിലാാണ് ഷൂട്ടിങ് പരിശീലനം തുടങ്ങിയത്. ഇടയ്ക്ക് രാഷ്ട്രീയത്തിലിറങ്ങി. പിതാവിന്റെ വഴിയേ ആദ്യം ബിജെപിയിൽ. പിന്നീടു കോൺഗ്രസിൽ.