ഇതാണോ പവര്‍കട്ടില്ലാത്ത കേരളം? -വി.ഡി സതീശൻ
വി.ഡി സതീശൻ
തിരുവനന്തപുരം: കൊടുംചൂടിൽ ജനം വലയുമ്പോൾ രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങും വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘‘ഇതാണോ പിണറായി വിജയനും മന്ത്രിമാരും മുതല്‍ സൈബര്‍ പോരാളികള്‍ വരെ തെരഞ്ഞെടുപ്പ് കാലത്ത് കെട്ടിപ്പൊക്കിയ പവര്‍കട്ടില്ലാത്ത 10 വര്‍ഷമെന്ന പെരുംനുണ?. വൈദ്യുതി ബില്ലിനെ പോലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചവരാണ് ഇപ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്നത്. അപ്രഖ്യാപിത ലോഡ് ഷെഡിങ് ഉടന്‍ പിന്‍വലിക്കണം.’’-സതീശൻ പറഞ്ഞു.
അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാറിലെയും വൈദ്യുതി ബോര്‍ഡിലെയും റെഗുലേറ്ററി കമീഷനിലെയും ഉന്നതര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് കുറഞ്ഞ വിലക്ക് ദീര്‍ഘകാലത്തേക്ക് വൈദ്യുതി വാങ്ങാൻ കരാര്‍ ഒപ്പിട്ടിരുന്നു.
465 മെഗാവാട്ട് വൈദ്യുതി യൂനിറ്റിന് ശരാശരി നാലുരൂപ 29 പൈസക്ക് വാങ്ങാനുള്ള കരാറാണ് അഴിമതി മാത്രം ലക്ഷ്യമിട്ട് പിണറായി സര്‍ക്കാര്‍ റദ്ദാക്കിയത് -സതീശൻ പറഞ്ഞു.
