അടക്കപൊളി യന്ത്രത്തിന് പേറ്റന്റ് നേട്ടവുമായി ജോയ് അഗസ്റ്റിൻ

മലപ്പുറം: അടക്കപൊളി യന്ത്രത്തിന് പേറ്റന്റ് നേടി കണ്ണൂർ സ്വദേശി ജോയ് അഗസ്റ്റിൻ. നിലവിൽ തിരൂരിൽ താമസിക്കുന്ന കേക്കേക്കര ജോയ് അഗസ്റ്റിൻ 25 വർഷത്തെ പരിശ്രമ ഫലമായി സ്വന്തമായി വികസിപ്പിച്ചെടുത്ത ഉപകരണത്തിനാണ് ഇന്ത്യൻ പേറ്റന്റ് നേടിയത്. അടക്കയും തോടും വെവ്വേറെ വേർതിരിച്ച് ലഭിക്കാവുന്ന രൂപത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഉപകരണം വിപണിയിലെത്തുന്നതെന്ന് ജോയ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആയാസമില്ലാതെ നിന്നോ ഇരുന്നോ പ്രവർത്തിപ്പിക്കാവുന്ന ഈ ഉപകരണത്തിന് ആവശ്യക്കാർ ഏറെയാണ്. കേരള ശാസ്ത്രഭവന്റെ അംഗീകാരവും സംസ്ഥാന അവാർഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേന്ദ്ര പദ്ധതിയായ എം.എസ്.എം.ഇയിൽ കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പദ്ധതികളിൽ ഒന്നാണിത്.
