‘ലിജുവിനെ വേണ്ടെന്ന് നേതൃത്വത്തോട് പറഞ്ഞു’ -തൃപ്പൂണിത്തുറയിലെ സ്ഥാനാർഥിത്വത്തിൽ വെളിപ്പെടുത്തലുമായി കെ. ബാബു


കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം. ലിജുവിനെ സ്ഥാനാർഥിയാക്കുന്നതിനോട് തനിക്ക് വിയോജിപ്പുണ്ടായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. ബാബു. സ്ഥാനാർഥി പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പ് പാർട്ടി നേതൃത്വം ലിജുവിന്റെ കാര്യം ആരാഞ്ഞപ്പോൾ, അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് താൻ മറുപടി നൽകിയതെന്ന് കെ. ബാബു വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.

ലിജു മോശക്കാരനായതുകൊണ്ടല്ല ഇത്തരമൊരു നിലപാടെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ലിജു മികച്ച സ്ഥാനാർഥിയാണ്, എവിടെ മത്സരിച്ചാലും ജയിക്കാൻ ശേഷിയുള്ള നേതാവുമാണ്. എന്നാൽ തൃപ്പൂണിത്തുറയിൽ ലിജുവിന്റെ പേര് പിന്താങ്ങാൻ കഴിയാത്ത സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. താൻ ദീപക് ജോയിയുടെ പേരാണ് നേതൃത്വത്തോട് നിർദേശിച്ചത്’ -ബാബു പറഞ്ഞു.

തൃപ്പൂണിത്തുറയിൽ മത്സരിക്കാൻ താൽപര്യമുണ്ടോ എന്ന് നേരത്തെ ലിജുവിനോട് താൻ നേരിട്ട് ചോദിച്ചിരുന്നു. എന്നാൽ അമ്പലപ്പുഴയിൽ മത്സരിക്കാനാണ് തനിക്ക് താൽപര്യമെന്നായിരുന്നു അന്ന് ലിജു നൽകിയ മറുപടിയെന്നും കെ. ബാബു കൂട്ടിച്ചേർത്തു.

ഇത്തവണ കായംകുളത്ത് സിറ്റിങ് എം.എൽ.എ യു. പ്രതിഭക്കെതിരെയാണ് എം. ലിജു ജനവിധി തേടിയത്.

തൃപ്പൂണിത്തുറയില്‍ ദീപക് ജോയ് ആണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. 2021ല്‍ തൃപ്പൂണിത്തുറയിൽ കെ. ബാബു ആയിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. ശക്തമായ പോരാട്ടം നടന്ന മണ്ഡലത്തിൽ സി.പി.എമ്മിലെ എം. സ്വരാജിനെ 992 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കെ. ബാബു നിയമസഭയിലെത്തിയത്.