‘ഞാൻ എത്ര ഉറക്കമൊഴിച്ചിട്ടുണ്ടോ, അതിലേറെ ഉറക്കമൊഴിച്ച് എനിക്ക് വേണ്ടി പ്രവർത്തിച്ചവരാണ് ലീഗുകാർ’ -പാണക്കാട് സന്ദർശിച്ച് പി.വി. അൻവർ

മലപ്പുറം: തനിക്കൊപ്പം അന്നും ഇന്നും നിന്ന ജനങ്ങളിൽ ഏറ്റവും വലിയ വിഭാഗമാണ് മുസ്‍ലിം ലീഗിന്റെ പ്രവർത്തകരെന്ന് ബേപ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി.വി. അൻവർ. പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ തെരഞ്ഞെടുപ്പിലും രാപ്പകലില്ലാതെ അങ്ങേയറ്റം അവർ പ്രവർത്തിച്ചു. ഞാൻ എത്ര ഉറക്കമൊഴിച്ചിട്ടുണ്ടോ, അതിലേറെ ഉറക്കം ഒഴിച്ച് പ്രവർത്തിച്ച പ്രവർത്തകരാണവർ’ -അൻവർ പറഞ്ഞു. ബേപ്പൂരിൽ ലീഗ് കാലുവാരിയെന്ന് താൻ പറഞ്ഞതായി ചിലമാധ്യങ്ങൾ നൽകിയ വാർത്ത പൂർണമായും വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞാനിപ്പോൾ ബഹുമാനപ്പെട്ട സാദിഖലി തങ്ങളെ കണ്ട് നന്ദി പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങുകയാണ്. അപ്പോഴാണ്, തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്‍ലിം ലീഗിന്റെ പ്രവർത്തകർ വോട്ട് ചോർത്തി എന്ന രീതിയിൽ വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും ഒക്കെ നിരന്തരമായി വരുന്നതായി അറിഞ്ഞത്. ഞാൻ ഈ പോരാട്ടം തുടങ്ങുന്നത് തന്നെ മലപ്പുറത്ത് വെച്ചാണ്. പിണറായി വിജയനുമായിട്ടുള്ള ഏറ്റുമുട്ടൽ ആരംഭിക്കുന്നത് മലപ്പുറത്തെയും മലബാറിലെയും ജനങ്ങളോട് പറഞ്ഞാണ്. ആ ഏറ്റുമുട്ടലിന്റെ സമാപ്തിയാണ് ഇപ്പോൾ കഴിഞ്ഞിട്ടുള്ളത്. അതിൽ അങ്ങേയറ്റം അന്നും ഇന്നും എന്നോടൊപ്പം നിന്ന ജനങ്ങളിൽ ഏറ്റവും വലിയ വിഭാഗമാണ് മുസ്‍ലിം ലീഗിന്റെ പ്രവർത്തകർ. ഈ തെരഞ്ഞെടുപ്പിലും രാപ്പകലില്ലാതെ ഞാൻ എത്ര ഉറക്കമൊഴിച്ചിട്ടുണ്ടോ, അതിലേറെ ഉറക്കം ഒഴിച്ച് പ്രവർത്തിച്ച പ്രവർത്തകരാണവർ. അവർക്കെതിരെ ഞാൻ ഒരാളോട് പോലും അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ല. അത് തെറ്റിദ്ധാരണാജനകമാണ്. വോട്ട് കുറഞ്ഞു എന്നത് വസ്തുതയാണ്. രാമനാട്ടുകാരയിലും ഫറൂഖിലും ഒക്കെ അതിന്റെ ഉത്തരവാദിത്വപ്പെട്ടവർ സ്വാഭാവികമായിട്ടും അത് അന്വേഷിക്കും. ഇപ്പോൾ അതിന്റെ സമയമല്ല. യുഡിഎഫിന്റെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് എല്ലാവരുടെയും ശ്രദ്ധയുള്ളത്. അതൊക്കെ അതിന്റെ വഴിക്ക് പോകും.’ -അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് ഒരു വോട്ട് പോലും 21ലെ തെരഞ്ഞെടുപ്പിൽ നിന്ന് കൂടിയിട്ടില്ല. ബിജെപിയുടെ 2021ലെ വോട്ടിൽ നിന്ന് ആകെ വർദ്ധിച്ചത് 10ഓ 40തോ 50ോ വോട്ടാണ്. ബിജെപിയുമായിട്ട് സംസ്ഥാനത്ത് ഒട്ടാകെ ഉണ്ടായ ഡീലിൽ സിപിഎം വിജയം കണ്ട ഒരു മണ്ഡലം കൂടിയാണ് ബേപ്പൂർ. അത് തന്നെയാണ് അവിടെ നടന്നിട്ടുള്ളത്’ -അദ്ദേഹം പറഞ്ഞു.
