ഡിബാലയില്ലാതെ അർജന്റീന; ബ്രസീലിനൊപ്പം നെയ്മറുണ്ട്

ബ്വേനസ് ഐയ്റിസ്/റിയോ ഡെ ജനീറോ:: ജേതാക്കളെന്ന പകിട്ടുമായി ലോകകപ്പ് പോരാട്ടത്തിനായി പറക്കുന്ന അർജന്റീനയുടെ പ്രാഥമിക സംഘം സജ്ജം. 2022 ലോകകപ്പ് കിരീടമണിഞ്ഞ ടീമിലെ മുൻനിര താരം പൗലോ ഡിബാലയില്ലാതെയാണ് കോച്ച് ലയണൽ സ്കലോണി 55 അംഗ പ്രാഥമിക സംഘത്തെ തെരഞ്ഞെടുത്തത്.

സൂപ്പർ താരം ലയണൽ മെസ്സി മുതൽ കഴിഞ്ഞ ലോകകപ്പ് പരിക്കുകാരണം നഷ്ടമായ ജിയോവാനി ലോ സെൽസോ വരെയുള്ള താരങ്ങൾ ഇടം നേടിയപ്പോൾ, ചാമ്പ്യൻ ടീമിലെ ആറു പേർ ഇത്തവണ അമേരിക്ക, മെക്സികോ, കാനഡ രാജ്യങ്ങളിലായി നടക്കുന്ന വിശ്വമേളയിൽ പന്തുതട്ടില്ല. മേയ് 11 ആയിരുന്നു പ്രാഥമിക സംഘത്തിന്റെ പട്ടിക സമർപ്പിക്കാനുള്ള അവസാന ദിവസം. എ.എസ് റോമയുടെ താരമായ ഡിബാല ഫോമില്ലായ്മയും പരിക്കും കാരണം ഈ സീസണിൽ നിറംമങ്ങിയതോടെയാണ് ലോകകപ്പ് സംഘത്തിൽ നിന്നും നേരത്തെ പുറത്തായത്.

ലോകകപ്പിലേക്കുള്ള ആദ്യ കടമ്പ കടന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. പരിക്ക് വേട്ടയാടിയ മൂന്നു സീസണിനൊടുവിൽ താരത്തിന്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് നിറംമങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ് കോച്ച് കാർലോ ആഞ്ചലോട്ടിയുടെ 55 അംഗം പ്രാഥമിക സംഘത്തിൽ നെയ്മറിനെയും ഉൾപ്പെടുത്തിയത്. യൂറോപ്പ് വിട്ട താരം ബ്രസീൽ ക്ലബായ സാന്റോസിലാണ് കളിക്കുന്നത്.

2023ന് ശേഷം നെയ്മർ ദേശീയ ടീമിൽ കളിച്ചിട്ടില്ല. സീനിയർ താരം തിയാഗോ സിൽവയും ഇടം നേടി. പരിക്കേറ്റ ചെൽസിയുടെ എസ്റ്റീവോ ലോകകപ്പ് ടീമിൽ നിന്നും പുറത്തായി. പരിക്ക് കാരണം റയൽ മഡ്രിഡ് താരങ്ങളായ റോഡ്രിഗോ, എഡർ മിലിറ്റാവോ എന്നിവരുടെ ലോകകപ്പ് മോഹം നേരത്തെ പൊലിഞ്ഞിരുന്നു