ദക്ഷിണാഫ്രിക്കൻ പ്രതിരോധം പിളർത്തി ക്വിനോനസ്; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോയ്ക്ക് മിന്നും തുടക്കം

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആതിഥേയരായ മെക്സിക്കോയ്ക്ക് മികച്ച തുടക്കം. ചരിത്രപ്രസിദ്ധമായ അസ്ടെക്ക സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിന്റെ ഒൻപതാം മിനിറ്റിൽ തന്നെ ഗോൾ നേടി മെക്സിക്കോ മത്സരത്തിൽ 1-0 ന് മുന്നിലെത്തി. സൂപ്പർ താരം യൂലിയന്‍ ക്വിനോനസാണ് ആതിഥേയർക്കായി ആദ്യ ഗോൾ സ്കോർ ചെയ്തത്.

മത്സരം ആരംഭിച്ച് അധികം വൈകും മുൻപ് തന്നെ ദക്ഷിണാഫ്രിക്കൻ പ്രതിരോധ നിരയിലുണ്ടായ കടുത്ത ആശയക്കുഴപ്പവും പിഴവും മുതലെടുത്താണ് യൂലിയന്‍ ക്വിനോനസ് പന്ത് വലയിലെത്തിച്ചത്. 4–1–2–3 എന്ന ആക്രമണ ശൈലിയിലുള്ള ഫോർമേഷനിലാണ് പരിശീലകൻ ഹവിയർ അഗ്വിറെ മെക്സിക്കോയെ കളത്തിലിറക്കിയത്. മറുഭാഗത്ത് 5–3–2 എന്ന കടുത്ത പ്രതിരോധ ശൈലിയാണ് ദക്ഷിണാഫ്രിക്കൻ പരിശീലകൻ ഹ്യൂഗോ ബ്രൂസ് സ്വീകരിച്ചിരിക്കുന്നത്. മെക്സിക്കോയുടെ ഇതിഹാസ ഗോൾകീപ്പർ ഗില്ലർമോ ഒച്ചോവയെ ആദ്യ മത്സരത്തിൽ ബെഞ്ചിലിരുത്തിയത് ആരാധകരെ അത്ഭുതപ്പെടുത്തി. സമീപകാല മത്സരങ്ങളിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ഒച്ചോവയ്ക്ക് പകരം റൗൾ റേഞ്ചലാണ് മെക്സിക്കോയുടെ വലകാക്കാൻ ആദ്യ ഇലവനിൽ ഇടംപിടിച്ചത്.

കൃത്യം 16 വർഷങ്ങൾക്ക് മുൻപ് മറ്റൊരു ജൂൺ 11-നായിരുന്നു (2010) ഇതേ ടീമുകൾ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ജൊഹാനസ്ബർഗിൽ ഏറ്റുമുട്ടിയത്. അന്ന് മത്സരം 1–1 സമനിലയിലാണ് കലാശിച്ചത്. എന്നാൽ ഇത്തവണ സമനിലക്കുരുക്കിൽ വീഴാതെ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇരുടീമുകളും പൊരുതുന്നത്. മെക്സിക്കോയും ദക്ഷിണാഫ്രിക്കയും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിൽ ദക്ഷിണ കൊറിയ, ചെക്ക് റിപ്പബ്ലിക് എന്നിവരാണ് മറ്റ് ടീമുകൾ. ചരിത്രത്തിലാദ്യമായി മൂന്ന് ലോകകപ്പുകൾക്ക് വേദിയാകുന്ന അസ്ടെക്ക സ്റ്റേഡിയത്തിൽ മെക്സിക്കൻ ആരാധകരുടെ പച്ചക്കടലിനെ സാക്ഷിയാക്കിയാണ് മത്സരം പുരോഗമിക്കുന്നത്. മത്സരത്തിന് തൊട്ടുപിന്നാലെ നടന്ന വർണ്ണാഭമായ ഉദ്ഘാടന ചടങ്ങിൽ കൊളംബിയൻ പോപ് ഗായിക ഷക്കീറയും നൈജീരിയൻ താരം ബർണ ബോയും ചേർന്നാണ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ആലപിച്ചത്.