സ്പെയിനെ വിറപ്പിച്ച വൊസീഞ്ഞ സോഷ്യൽ മീഡിയയിലും താരം

ജോർജിയ: അറ്റ്ലാന്റ സ്റ്റേഡിയത്തിൽ ഗാവിക്കും ഫെറാൻ ടോറസിനും കൂട്ടുകാർക്കും ഉറക്കമില്ലാത്തൊരു കാളരാത്രി സമ്മാനിച്ച കേപ് വെർഡെയെന്ന ഇത്തിരിക്കുഞ്ഞൻ രാജ്യത്തിന്റെ ഗോൾ കീപ്പർ വൊസീഞ്ഞയായിരുന്നു കഴിഞ്ഞ രാത്രിയും പകലിലെയും താരം.
ലോകകപ്പ് ഗ്രൂപ് റൗണ്ടിലെ ആദ്യ മത്സരത്തിൽ സ്പെയിനിനെ വെള്ളം കുടിപ്പിച്ച പ്രകടനത്തിനു പിന്നാലെ കളിക്കളത്തിലും ആരാധക മനസ്സിലും മാത്രമല്ല, സമൂഹ മാധ്യമങ്ങളും ഇപ്പോൾ വൊസീഞ്ഞയാണ് ഭരിക്കുന്നത്. മത്സരത്തിന്റെ 90 മിനിറ്റ് അവസാനിച്ചതിനു പിന്നാലെ തന്നെ ഈ 40 കാരനെ ലോകം അറിഞ്ഞു. കളി കഴിയുമ്പോഴേക്കും 50,000ത്തിൽ നിന്നും വൊസീഞ്ഞയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 20 ലക്ഷം കഴിഞ്ഞു. മത്സരം കഴിഞ്ഞ് 24 മണിക്കൂറിനകം ഇത് 63 ലക്ഷമായും കുതിച്ചു കയറി.
മത്സരശേഷം ടി.വി അവതാരക അഭിമുഖത്തിനിടെ മൊബൈൽ ഫോണിൽ ഇൻസ്റ്റ പേജിലെ ഫോളോവർമാരുടെ എണ്ണം കാണിച്ചു നൽകുന്നതും വൊസീഞ്ഞയും ടീമംഗങ്ങളും ഉൾപ്പെടെ ഞെട്ടുന്നതുമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും നിറഞ്ഞോടി. വെറും 4.91 ലക്ഷം ജനങ്ങളുള്ള ദ്വീപ് രാജ്യത്തു നിന്നുള്ള താരമാണ് അതിന്റെ പത്തുമടങ്ങിലേറെ ആരാധക പിന്തുണയിലേക്കുയർന്നത്.
