തിരിച്ചടിയിൽ നിന്ന് പാഠമുൾക്കൊണ്ട് ‘പച്ചപ്പരുന്തുകൾ’; കേപ് വെർദെക്കെതിരെ സൗദിക്ക് ജീവന്മരണ പോരാട്ടം

സൗദി ടീം ഗ്രീൻ ഫാൽക്കൺസ്​

റിയാദ്: ലോകകപ്പ് 2026-ലെ ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിൽ കരുത്തരായ സ്പെയിനിനോടേറ്റ വൻ തോൽവി സൗദി അറേബ്യൻ ദേശീയ ടീമിനെ (അൽ-അഖ്ദർ) കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ശക്തരായ സ്പെയിനിനോട് പരാജയപ്പെടുന്നത് അപ്രതീക്ഷിതമല്ലായിരുന്നെങ്കിലും, മത്സരത്തി​െൻറ ആദ്യ മിനിറ്റുകൾ മുതൽ കളിക്കാർ വരുത്തിയ തുടർച്ചയായ പിഴവുകളും കളിയിലെ ആത്മവിശ്വാസക്കുറവുമാണ് സൗദി ആരാധകരെ ഒരേസമയം ഞെട്ടിച്ചതും നിരാശരാക്കിയതും.

ഈ പശ്ചാത്തലത്തിൽ, സൗദി മാധ്യമങ്ങളിലെ പ്രമുഖ കായിക നിരീക്ഷകർ ടീമി​െൻറ പ്രകടനത്തെക്കുറിച്ചും വരാനിരിക്കുന്ന നിർണായക മത്സരത്തെക്കുറിച്ചും പങ്കുവെക്കുന്ന വിലയിരുത്തലുകൾ ശ്രദ്ധേയമാണ്. ഞായറാഴ്ച നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് സൗദി അറേബ്യ സ്പെയിനിനോട് പരാജയപ്പെട്ടത്. ആദ്യ മത്സരത്തിൽ കേപ് വെർദെയോട് ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നതിനാൽ, തങ്ങളുടെ പ്രതാപവും കരുത്തും തിരിച്ചുപിടിക്കാൻ തുടക്കം മുതൽക്കേ കടുത്ത ആക്രമണ ശൈലിയാകും സ്പെയിൻ പുറത്തെടുക്കുക എന്ന് ഉറപ്പായിരുന്നു.

അതിനാൽ തന്നെ ശക്തമായ പ്രതിരോധ കോട്ട തീർത്ത് സ്പെയിനി​െൻറ നീക്കങ്ങളെ തടയുകയായിരുന്നു സൗദി ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഇതിന് വിപരീതമായി, സൗദിയുടെ പ്രതിരോധ നിരയിൽ കടുത്ത ആശയക്കുഴപ്പമാണ് ദൃശ്യമായത്. കൃത്യമായ മാൻ-മാർക്കിംഗി​െൻറ അഭാവവും ഓഫ്‌സൈഡ് ട്രാപ്പുകൾ ചലിപ്പിക്കുന്നതിലെ പരാജയവും തുടക്കത്തിൽ തന്നെ ടീമിന് തിരിച്ചടിയായി. മത്സരം 10 മിനിറ്റ് പിന്നിട്ടപ്പോഴേക്കും സ്പെയിൻ ആദ്യ ഗോൾ നേടി.

ആദ്യ ഗോൾ വഴങ്ങിയതിന് ശേഷം കളി നിയന്ത്രണത്തിലാക്കാനും ശാന്തമായി തന്ത്രങ്ങൾ മെനയാനും ശ്രമിക്കുന്നതിന് പകരം, സ്പെയിനി​െൻറ തുടരൻ ആക്രമണങ്ങൾക്ക് മുന്നിൽ സൗദി കളിക്കാർ പൂർണമായി കീഴടങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ആദ്യ പകുതി പകുതിയോളമായപ്പോഴേക്കും സ്പെയിൻ അടുത്ത രണ്ട് ഗോളുകൾ കൂടി നേടി മത്സരം തങ്ങളുടെ കൈപ്പിടിയിലൊതുക്കി.

രണ്ടാം പകുതിയിൽ സ്പാനിഷ് പരിശീലകൻ പ്രമുഖ കളിക്കാർക്ക് വിശ്രമം അനുവദിച്ചില്ലായിരുന്നെങ്കിൽ ഗോൾ വ്യത്യാസം ഇനിയും ഉയരുമായിരുന്നു എന്നാണ് മാധ്യമ വിലയിരുത്തൽ. ഈ വലിയ പരാജയത്തോടെ ഗ്രൂപ്പ് ഘട്ടം കടക്കാനുള്ള സൗദിയുടെ സാധ്യതകൾ കേപ് വെർദെയ്‌ക്കെതിരായ അടുത്ത മത്സരത്തിലേക്ക് നീണ്ടിരിക്കുകയാണ്.

പ്രീ-ക്വാർട്ടർ യോഗ്യത ഉറപ്പാക്കാൻ വരാനിരിക്കുന്ന മത്സരത്തിൽ ഗ്രീൻ ഫാൽക്കൺസിന് വിജയം മാത്രമാണ് ഏക പോംവഴി. വരുന്ന ശനിയാഴ്ച (ജൂൺ 27) പുലർച്ചെയാണ് സൗദി അറേബ്യ കേപ് വെർദെയെ നേരിടുക. സ്പെയിനിനെതിരായ മത്സരത്തിലെ പിഴവുകൾ കൃത്യമായി വിശകലനം ചെയ്യാനും, കളിക്കാർക്കും തനിക്കും സംഭവിച്ച വീഴ്ചകൾ തിരുത്തി ടീമിനെ വിജയവഴിയിൽ തിരിച്ചെത്തിക്കാനും പരിശീലകൻ ജോർജിയോസ് ഡോണിസിന് മുന്നിൽ ഇനി അഞ്ച് ദിവസത്തെ സമയം മാത്രമാണുള്ളത്.

വലിയ തോൽവിയാണ് നേരിട്ടതെങ്കിലും, കേപ് വെർദെയ്‌ക്കെതിരായ നിർണായക മത്സരത്തിന് മുൻപ് സൗദി ടീമിന് പഠിക്കാൻ ഒട്ടനവധി പാഠങ്ങൾ ഈ സ്പെയിൻ മത്സരം നൽകുന്നുണ്ട്. വരാനിരിക്കുന്ന പോരാട്ടത്തിൽ വിജയം ഉറപ്പാക്കാൻ ടീമി​െൻറ തന്ത്രങ്ങളിൽ വലിയ മാറ്റങ്ങൾ അനിവാര്യമാണ്. കേപ് വെർദെയെ നേരിടുമ്പോൾ പ്രതിരോധ നിര കൂടുതൽ ശക്തമാക്കുകയും കളിക്കാർ തമ്മിൽ മികച്ച ഏകോപനം ഉറപ്പാക്കുകയും വേണം.

പന്തുമായി മുന്നേറാൻ മിഡ്‌ഫീൽഡും പ്രതിരോധ നിരയും അടുത്ത ലൈനുകളിൽ ഒത്തുചേർന്ന് കളിക്കേണ്ടത് അത്യാവശ്യമാണ്. സ്പെയിനിനെതിരായ മത്സരത്തിൽ മധ്യനിരയും മുന്നേറ്റനിരയും തമ്മിൽ യാതൊരു ബന്ധവുമില്ലാതിരുന്നത് സൗദിയുടെ ആക്രമണ നീക്കങ്ങളെ തുടക്കത്തിൽ തന്നെ തകർത്തിരുന്നു. ഈ പിഴവ് അടുത്ത മത്സരത്തിൽ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം.

വൻ തോൽവിയെത്തുടർന്ന് കളിക്കാരുടെ ആത്മവിശ്വാസത്തിലുണ്ടായ ഇടിവ് പരിഹരിക്കാൻ ആദ്യ ഇലവനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ പരിശീലകൻ ഡോണിസ് തയ്യാറാകേണ്ടി വരും. സ്പെയിനിനെതിരെയുള്ള മത്സരത്തിലും, അതിന് മുൻപ് ഉറുഗ്വേയ്‌ക്കെതിരെയുള്ള മത്സരത്തി​െൻറ ഭൂരിഭാഗം സമയത്തും സൗദി അറേബ്യ ആക്രമണത്തിൽ വളരെ പിന്നിലായിരുന്നു.

അതിനാൽ മുന്നേറ്റനിരയ്ക്ക് കൂടുതൽ ജീവൻ നൽകാൻ സാലിഹ് അൽ ഷെഹ്‌രി, സുൽത്താൻ മന്ദേഷ് തുടങ്ങിയ കളിക്കാരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, ഉറുഗ്വേ, സ്പെയിൻ എന്നിവർക്കെതിരെയുള്ള കഠിനമായ മത്സരങ്ങൾക്ക് ശേഷം കളിക്കാർ തങ്ങളുടെ കായികക്ഷമത വേഗത്തിൽ വീണ്ടെടുക്കേണ്ടതുണ്ട്. ശാരീരികക്ഷമതയിൽ ഏറെ മുന്നിൽ നിൽക്കുന്ന കേപ് വെർദെ ടീമിനെ പ്രതിരോധിക്കാൻ ഈ ശാരീരിക സജ്ജത അത്യന്താപേക്ഷിതമാണ്.