ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്: ചാമ്പ്യനെ ചാമ്പി ആയുഷ്

ഇന്ത്യൻ താരം ആയുഷ് ഷെട്ടിയുടെ പ്രകടനം
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനം ഗംഭീരമാക്കി ആതിഥേയർ. പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുകാരനുമായ ചൈനയുടെ ഷി യുക്വിയെ അട്ടിമറിച്ചാണ് ആയുഷ് ഷെട്ടി തുടങ്ങിയത്.
വനിതകളിൽ ഒളിമ്പ്യൻ പി.വി. സിന്ധുവും ജയത്തോടെ രണ്ടാം റൗണ്ടിൽ കടന്നു. ഡബിൾസിൽ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ്, ഹരിഹരൻ അംശകരുണൻ-എം.ആർ. അർജുൻ സഖ്യങ്ങളും മുന്നേറി. മൂന്ന് ഗെയിം പോരാട്ടത്തിൽ യുക്വിയെ 21-14, 13-21, 21-19 സ്കോറിനാണ് ആയുഷ് തോൽപിച്ചത്.
വനിത സിംഗിൾസ് ആദ്യ റൗണ്ട് മത്സരത്തിൽ അയർലൻഡിന്റെ സോഫിയ നോബിളിനെ സിന്ധുവും വീഴ്ത്തി. സ്കോർ: 21-7, 21-11. കാനഡയുടെ വെൻ യു ഷാങ്ങിനെ സിന്ധു ചൊവ്വാഴ്ച രണ്ടാം റൗണ്ടിൽ നേരിടും. മലയാളി ട്രീസയും ഗായത്രിയും ചേർന്ന സഖ്യം വനിത ഡബിൾസിൽ സ്പെയിനിന്റെ പവോല ലോപസ്-ലൂസിയ റോഡ്രിഗസ് കൂട്ടുകെട്ടിനെ 21-9, 21-13ന് പരാജയപ്പെടുത്തി. യു.എസിന്റെ ലോറെം ലാം-അലിസൻ ക്യുഞ്ഞ് ലീ സഖ്യമാണ് അടുത്ത എതിരാളികൾ.
അതേസമയം, പുരുഷന്മാരിൽ ഹരിഹരൻ- മലയാളി അർജുൻ ജോടി 21-16, 6-4ന് മുന്നേറവേ അയർലൻഡിന്റെ സ്കോട്ട് ഗുൽഡിയയും പോൾ റെയ്നോൾഡ്സും ചേർന്ന എതിർ ടീം പരിക്കുമൂലം പിന്മാറി. ദക്ഷിണ കൊറിയയുടെ മിൻ ഹ്യൂക് കാങ്-ഡോങ് ജു കി സഖ്യം രണ്ടാം റൗണ്ടിൽ ഹരിഹരനും അർജുനും പ്രതിയോഗികളായി ഇറങ്ങും.
