യു.എഫ്.സിയിൽ പുതു ചരിത്രമെഴുതി ഇസ്ലാം മഖാചേവ്; ഗാരിയെ തകർത്ത് വെൽറ്റർവെയ്റ്റ് കിരീടം നിലനിർത്തി

ഫിലഡൽഫിയ: യു.എഫ്.സി (UFC 330) പോരാട്ടത്തിൽ അയർലൻഡിന്റെ ഇയാൻ മചാഡോ ഗാരിയെ പരാജയപ്പെടുത്തി റഷ്യൻ ഇതിഹാസം ഇസ്ലാം മഖാചേവിന് മിന്നും ജയം. ഈ വിജയത്തോടെ യു.എഫ്.സി വെൽറ്റർവെയ്റ്റ് ചാമ്പ്യൻ പട്ടം മഖാചേവ് നിലനിർത്തി. യു.എഫ്.സി ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന താരമെന്ന പുതിയ റെക്കോർഡും മുപ്പത്തിനാലുകാരനായ മഖാചേവ് സ്വന്തമാക്കി.
2006 മുതൽ 2013 വരെ ഇതിഹാസ താരം ആൻഡേഴ്സൺ സിൽവ കാത്തുസൂക്ഷിച്ച തുടർച്ചയായ 16 ജയങ്ങളെന്ന റെക്കോർഡാണ് 17-ാം വിജയത്തോടെ മഖാചേവ് തിരുത്തിക്കുറിച്ചത്. ഫിലഡൽഫിയയിലെ എക്സ്ഫിനിറ്റി മൊബൈൽ അറീനയിൽ നടന്ന മത്സരത്തിൽ, അഞ്ച് റൗണ്ടുകൾ നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിൽ മൂന്ന് ജഡ്ജിമാരും മഖാചേവിന് അനുകൂലമായി വിധിയെഴുതുകയായിരുന്നു (സ്കോർ: 49-46, 49-46, 48-47).
മത്സരത്തിന്റെ തുടക്കം മുതൽ മികച്ച ഗുസ്തി അടവുകളിലൂടെയും ഗ്രൗണ്ട് കൺട്രോളിലൂടെയുമാണ് റഷ്യൻ താരം ആധിപത്യം സ്ഥാപിച്ചത്.
ഏഴ് ടേക്ക് ഡൗണുകളും 12 മിനിറ്റിലേറെ നീണ്ട ഗ്രൗണ്ട് കൺട്രോളും മഖാചേവിന്റെ ആധിപത്യം വിളിച്ചോതുന്നതായി. രണ്ടാം റൗണ്ടിൽ മഖാചേവ് ഉതിർത്ത ശക്തമായ ഹെഡ് കിക്ക് മത്സരത്തിൽ നിർണായകമായി. മികച്ച പ്രതിരോധം തീർക്കാൻ ശ്രമിച്ചെങ്കിലും അയർലൻഡ് താരത്തിന് കാര്യമായ മുന്നേറ്റം നടത്താനായില്ല.
പരാജയപ്പെട്ടെങ്കിലും ഗാരിയുടെ മികച്ച പോരാട്ടവീര്യം ശ്രദ്ധേയമായി. മഖാചേവ് തന്റെ കരിയറിലെ 29-ാം വിജയമാണ് കുറിച്ചത് (റെക്കോർഡ്: 29-1). അതേസമയം, 28-കാരനായ ഗാരിയുടെ രണ്ടാമത്തെ മാത്രം പരാജയമാണിത് (17-2). “ഇസ്ലാമിനോട് തികഞ്ഞ ബഹുമാനം മാത്രമാണുള്ളത്, ഈ പരാജയത്തിൽ എനിക്ക് മറ്റ് ന്യായീകരണങ്ങളില്ല. ആരാധകരോട് ക്ഷമ ചോദിക്കുന്നു, ഞാൻ ശക്തമായി തിരിച്ചുവരും” – മത്സരശേഷം ഗാരി പ്രതികരിച്ചു. മികച്ച പോരാളിയായ ഗാരി തനിക്ക് കടുത്ത വെല്ലുവിളിയാണ് നൽകിയതെന്ന് മഖാചേവും വ്യക്തമാക്കി.
കോ-മെയിൻ ഇവന്റിൽ ഗിലിയൻ റോബർട്ട്സണെ പരാജയപ്പെടുത്തി അമേരിക്കൻ താരം മക്കെൻസി ഡേൺ സ്ട്രോവെയ്റ്റ് കിരീടം നിലനിർത്തി. ജഡ്ജിമാരുടെ ഏകാഭിപ്രായത്തോടെയായിരുന്നു ഡേണിന്റെ വിജയം (49-46, 49-46, 48-47). ഡേണിന്റെ തുടർച്ചയായ നാലാമത്തെ വിജയമാണിത്.
അതിനിടെ, ഒക്ടോബർ 24-ന് അബുദബിയിൽ നടക്കുന്ന യു.എഫ്.സി 333-ൽ ആസ്ട്രേലിയയുടെ അലക്സാണ്ടർ വോൾക്കനോവ്സ്കി റഷ്യയുടെ മോവ്സർ എവ്ലോയേവിനെതിരെ ഫെതർവെയ്റ്റ് കിരീടം നിലനിർത്താൻ ഇറങ്ങുമെന്ന് യു.എഫ്.സി അധികൃതർ സ്ഥിരീകരിച്ചു. പീറ്റർ യാനും മെറാബ് ദ്വാലിഷ്വിലിയും തമ്മിലുള്ള വാശിയേറിയ പോരാട്ടവും വരും ഇവന്റിലുണ്ടാകും.
