വീണ്ടും ‘പരനാറി’ പ്രയോഗം: ഇത്തവണ വെള്ളാപ്പള്ളി ഗണേഷ്കുമാറിനെതിരെ

ആലപ്പുഴ: കേരള കോൺഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിനെ പരനാറിയെന്ന് ആക്ഷേപിച്ച് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജീവിതത്തില്‍ യാതൊരുവിധ വ്യക്തിശുദ്ധിയുമില്ലാത്ത ആളാണ് ഗണേഷ്‍കുമാർ. സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും ഒട്ടും കൊള്ളരുതാത്തവനാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചതിക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്തതിനാണ് ഗണേഷിന് ഇടതുപക്ഷം മന്ത്രിസ്ഥാനം നല്‍കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എന്‍ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴാണ് വെള്ളാപ്പള്ളിയുടെ രൂക്ഷ വിമര്‍ശനം നടത്തിയത്.
സി.പി.എം നേതാവും മുന്‍ സ്പീക്കറുമായ എ.എന്‍. ഷംസീറിനെയും വെള്ളാപ്പള്ളി വിമർശിച്ചു. യഥാർഥത്തില്‍ ഷംസീർ ഒരു കമ്യൂണിസ്റ്റുകാരനല്ല. മുസ്‍ലിം ലീഗിന്റെ മനസ്സുള്ള ആളാണ്. പിണറായി വിജയനെ പോലുള്ള നേതാക്കള്‍ ഒരുപാട് ത്യാഗങ്ങള്‍ അനുഭവിച്ചാണ് ഇന്നത്തെ നിലയിലെത്തിയത്. എന്നാല്‍, ഷംസീര്‍ ചുളുവില്‍ നേതാവായ ആളാണ്. സഖാക്കള്‍ സുഖിച്ചു നടന്നതുകൊണ്ടാണ് ഇടതുപക്ഷത്തിന് കേരളത്തില്‍ മൂന്നാം തവണയും അധികാരം നേടാനുള്ള അവസരം നഷ്ടമായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അധികാരമോഹികളായ കമ്യൂണിസ്റ്റുകാരും ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളുമാണ് ഇടതുപക്ഷത്തെയും പിണറായി വിജയനെയും തോൽപിച്ചത്. നേതാക്കള്‍ക്കുണ്ടായ ധിക്കാരവും ധാര്‍ഷ്ട്യവും പരാജയത്തിന്റെ ആക്കം കൂട്ടി. പിണറായി വിജയന്റെ ഓഫിസിലെ ഏറ്റവും വലിയ പുഴുക്കുത്ത് പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയായിരുന്നു. എസ്.എൻ.ഡി.പിക്ക് എതിരായ കേസുകളില്‍ ഇടപെട്ട് പി. ശശി നിരന്തരം പാരകള്‍ വെക്കുകയായിരുന്നു. മുമ്പ് നായനാരുടെ കൂടെ ഉണ്ടായിരുന്ന കാലത്തും ശശി പല വൃത്തികേടുകളും ചെയ്തിട്ടുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും പിണറായി വിജയന്റെ തലയില്‍ മാത്രം കെട്ടിവെക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. പിണറായിയെ നേരിട്ട് എതിര്‍ക്കാന്‍ മടിയുള്ളവരാണ് അദ്ദേഹത്തിനെതിരെ തിരിയുന്നത്. പിണറായിക്ക് ചെയ്തു തരാന്‍ കഴിയുന്ന കാര്യങ്ങള്‍ പോലും ചെയ്തു തന്നിട്ടില്ല. എന്നാലും താന്‍ അദ്ദേഹത്തെ തള്ളിപ്പറയില്ല. മതേതരത്വം പറഞ്ഞു നടന്ന ഈഴവര്‍ ഒരിടത്തും എത്തിയിട്ടില്ല. ഇനി നൂറ് കൊല്ലം കഴിഞ്ഞാലും കേരളത്തിലെ ഒരു രാഷ്ട്രീയ മുന്നണിയിലും ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍, കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ എന്‍.കെ. പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചിരുന്നു. പ്രേമചന്ദ്രന്റെ ആർ.എസ്.പി എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിൽ ചേർന്നതിന്റെ രോഷപ്രകടനമായിരുന്നു അത്. തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി എം.എ. ബേബി പ്രേമചന്ദ്രനോട് പരാജയപ്പെടുകയും ചെയ്തു.
