മോഹൻ ഭാഗവതിന്റെ ഊരയുടെ മുകളിൽ കൂര കെട്ടിയല്ല ഇന്ത്യൻ മുസ്‌ലിംകൾ ജീവിക്കുന്നത് -കെ.എം. ഷാജി

കോഴിക്കോട്: ഇന്ത്യയിലെ മുസ്‍ലിംകൾ മോഹൻ ഭാഗവത് എന്ന ആർ.എസ്.എസുകാരന്റെ ഊരയുടെ മുകളിൽ കൂര കെട്ടിയിട്ടല്ല താമസിക്കുന്നതെന്ന് മന്ത്രി കെ.എം. ഷാജി. മുസ്‍ലിംകൾ ഇന്ത്യയിൽ ജീവിക്കണമെന്നും മുസ്‍ലിംക​ളെ ഇന്ത്യയിൽനിന്ന് പുറത്താക്കണം എന്ന് വിശ്വസിക്കുന്നവർക്ക് ഹിന്ദുവായി തുടരാനാവില്ലെന്നുമുള്ള ഭാഗവതിന്റെ ന്യൂയോർക്ക് പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മോഹൻ ഭാഗവതിന്റെ ന്യൂയോർക്കിലെ പ്രസംഗം എന്താണ്? മുസ്‍ലിംകൾ ഇന്ത്യയിൽ ജീവിക്കണം എന്നാണ് പറഞ്ഞത്. എന്തിനാണ് ഇവർ ഇടക്കിടക്ക് ഇത് പറയുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലായിട്ടില്ല. ഇന്ത്യയിലെ മുസ്‍ലിംകൾ മോഹൻ ഭാഗവത് എന്ന് പറയുന്ന ആർഎസ്എസുകാരന്റെ ഊരയുടെ മുകളിൽ കൂര കെട്ടിയിട്ടല്ല താമസിക്കുന്നത്. ഇവിടെ താമസിച്ചോളാൻ ഒരു ആർഎസ്എസ് കാരന്റെയും ഔദാര്യവും ഇന്ത്യയിലെ മുസ്‍ലിംകൾക്ക് ആവശ്യമില്ല. പിന്നെ ഇടയ്ക്കിടെ വന്നിട്ട് നിങ്ങളുടെ ഔദാര്യത്തിൽ ജീവിക്കുന്നത് പോലെ ‘ഇവിടെ ജീവിച്ചോട്ടെ, ഇവിടെ നിന്നോട്ടെ’ എന്ന് പറയാൻ മോഹൻ ഭാഗവതിനെ ചുമതലപ്പെടുത്തിയിട്ടില്ല. ഇതിന് കപിൽ സിബൽ മനോഹരമായി മറുപടി പറഞ്ഞിട്ടുണ്ട്. ഭോഹൻ ഭാഗവതിന്റെ ഈ അഭിപ്രായത്തോട് കെ. സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും എന്താണ് പറയാനുള്ളത്?’ -കെ.എം. ഷാജി ചോദിച്ചു.

എപി അബൂബക്കർ മുസ്‍ലിയാർ പറഞ്ഞതിനോട് കമന്റ് ചെയ്യുന്നതിനു മുമ്പ് സുരേന്ദ്രനോടും രാജീവ് ചന്ദ്രശേഖരനോടും അവരുടെ നേതാക്കന്മാർ പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചാണ് തനിക്ക് ചോദിക്കാനുള്ളതെന്ന് ഷാജി പറഞ്ഞു.

‘ഈ അടുത്ത് ഒരു വലിയ വിവാദം ഉണ്ടായി. എപി അബൂബക്കർ മുസ്‍ലിയാർ സ്ത്രീകളുമായി ബന്ധപ്പെട്ട ഒരു പരാമർശം നടത്തിയിരിക്കുന്നു, ഈ വിഷയത്തിൽ എന്താണ് നിങ്ങൾക്ക് പറയാനുള്ളത് എന്നാണ് എന്നോട് പത്രക്കാർ കാര്യമായിട്ട് ചോദിച്ചത്. മുസ്‍ലിം ലീഗിന്റെ നേതാക്കന്മാരുടെ അടുത്ത് ഈയടുത്ത കാലത്ത് പത്രക്കാർ കാര്യമായിട്ട് പോയത് ഈ ഒരു പ്രശ്നത്തിലാണ്.

ലീഗ് നേതാവ് ഷാജി എന്താണ് ഇതിൽ അഭിപ്രായം പറയാത്തത് എന്ന് എന്നെക്കുറിച്ച് സുരേന്ദ്രൻ പേരെടുത്തു ചോദിച്ചു. രാജീവ് ചന്ദ്രശേഖർ ചോദിക്കുന്നത് എന്താണ് ലീഗുകാർ മിണ്ടാത്തത് എന്നാണ്. ഞാൻ അവരോട് സ്നേഹപൂർവ്വം പറയട്ടെ, ബഹുമാന്യനായ എപി അബൂബക്കർ മുസ്‍ലിയാർ എന്റെ നേതാവോ എന്റെ പാർട്ടിക്കാരനോ അല്ല. അദ്ദേഹം പറഞ്ഞതിനോട് കമന്റ് ചെയ്യുന്നതിനു മുമ്പ് സുരേന്ദ്രനോടും രാജീവ് ചന്ദ്രശേഖരനോടും എനിക്ക് ചോദിക്കാനുള്ളത്, നിങ്ങളുടെ നേതാക്കന്മാർ പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചാണ്. സ്ത്രീകൾ ഇറുങ്ങിയ ഷർട്ടും ഡ്രസ്സും ഒക്കെ ഇട്ടു വന്നിട്ട് ആണുകളുടെ ഇടയിൽ നിൽക്കരുത് എന്നും സെൽഫി എടുക്കുന്നത് പോലും നിരോധിക്കണം എന്നുമാണ് ഇൻഡോറിൽ ഒരു പരിപാടിയിൽ സ്ത്രീകൾ പങ്കെടുത്തതിനെകുറിച്ച് ബി.ജെ.പിയുടെ മധ്യപ്രദേശ് മന്ത്രി കൈലാസ് വിജയവർഗീയ പറഞ്ഞത്. ഇതേക്കുറിച്ച് എന്താണ് രാജീവ് ചന്ദ്രശേഖരന്റെയും സുരേന്ദ്രന്റെയും അഭിപ്രായം?. ഈ രണ്ടുപേരുടെയും ഗുരുവാണ് ടി.ജി. മോഹൻദാസ്. സംഘപരിവാറിന്റെ നേതാവായ മോഹൻദാസ് ഇന്ത്യയെ ഇളക്കി മറിച്ച ജെൻസി സമരത്തെകുറിച്ച് അയാൾ പറഞ്ഞത് ആ പെൺകുട്ടികൾ ബലാത്സംഗം ആസ്വദിക്കുന്നവരാണ് എന്നാണ്. സുരേന്ദ്രന്റെയും രാജീവ് ചന്ദ്രശേഖരന്റെയും അഭിപ്രായം എന്താണ്?

ഇന്നലെ ഡൽഹിയിൽ പത്രപ്രവർത്തകരായ രണ്ട് മുസ്‍ലിം സ്ത്രീകൾക്ക് നേരെ ബലാൽക്കാരമായി അപകടകരമാം വിധത്തിൽ ലാത്തിചാർജ് നടത്തി. അവർക്കുമേൽ ആക്രമണം നടത്തി. ഇതേകുറിച്ച് എന്താണ് സ്ത്രീ പക്ഷത്ത് നിന്ന് ഇവർക്ക് പറയാനുള്ളത്?’ -കെ.എം. ഷാജി ചോദിച്ചു.