‘തലമുറകളെ വിസ്മയിപ്പിച്ച് ഇനിയും നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ സാധിക്കട്ടെ’: മമ്മൂട്ടിക്ക് പിണറായി വിജയന്റെ പിറന്നാൾ ആശംസ

മലയാള സിനിമയുടെ അതുല്യ പ്രതിഭ മമ്മൂട്ടി ഇന്ന് പിറന്നാൾ നിറവിൽ. കാലഘട്ടങ്ങളുടെ അതിരുകൾ ഭേദിച്ച് അഭിനയത്തിന്റെ അനന്തസാധ്യതകൾ തീർക്കുന്ന അദ്ദേഹത്തിന് രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് ആശംസകളുമായി എത്തിയത്.വെള്ളിത്തിരയിൽ നിരന്തരം പുതിയ പരീക്ഷണങ്ങൾ നടത്തിയും തലമുറകളെ വിസ്മയിപ്പിച്ചും മുന്നേറുന്ന ഈ നടനവിസ്മയത്തിന് ഇനിയും നിരവധി മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ സാധിക്കട്ടെയെന്ന് ആരാധകരും പ്രമുഖരും ഒരേ സ്വരത്തിൽ ആശംസിക്കുന്നു.

‘അഭിനയത്തിന്റെ അനന്തസാധ്യതകളെ ഓരോ കഥാപാത്രത്തിലൂടെയും അടയാളപ്പെടുത്തുന്ന അതുല്യ പ്രതിഭയാണ് മമ്മൂട്ടി. തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ട് ഇനിയും നിരവധി മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ അദ്ദേഹത്തിന് സാധിക്കട്ടെ. പ്രിയപ്പെട്ട മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത്.

പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് ഓരോ ദിവസവും നമ്മെ ഓർമിപ്പിക്കുന്ന മലയാളത്തിന്റെ സ്വന്തം മമ്മൂക്കക്ക് ഇന്ന് 75-ാം പിറന്നാളാണ്. ഇന്നും യുവതാരങ്ങളോടൊപ്പം മത്സരിച്ച് അഭിനയിക്കുന്ന ആ എനർജി തന്നെയാണ് മമ്മൂക്കയെ വേറിട്ടുനിർത്തുന്നത്. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട വിസ്മയിപ്പിക്കുന്ന ചലച്ചിത്രസപര്യയില്‍ 425ലേറെ ചിത്രങ്ങളിലാണ് മമ്മൂട്ടി ഇതുവരെ വേഷമിട്ടത്.

1971ല്‍ പുറത്തിറങ്ങിയ കെ.എസ്. സേതുമാധവന്റെ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തിലൂടെയാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയില്‍ മുഖം കാണിക്കുന്നത്. വളരെ ചെറിയൊരു വേഷത്തിലൂടെ തുടങ്ങിയ ആ യാത്ര പതുക്കെ പതുക്കെ വലിയൊരു സാമ്രാജ്യത്തിന്റെ നിര്‍മ്മിതിയിലേക്ക് വഴിമാറുകയായിരുന്നു.

മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയായി മലയാള സിനിമ ഏറ്റെടുത്തതോടെ പൗരുഷത്തിന്റെയും പെര്‍ഫെക്ഷന്റെയും പുതിയൊരു അധ്യായം കുറിക്കപ്പെട്ടു. കച്ചവട സിനിമകളിലും ആര്‍ട്ട് ഫിലിമുകളിലും ഒരേപോലെ വെന്നിക്കൊടി നാട്ടിയ മമ്മൂട്ടി, മലയാളിയുടെ നായക സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ നിര്‍വ്വചനം നല്‍കി.

കേരള, കാലിക്കറ്റ്, എം.ജി. യൂണിവേഴ്‌സിറ്റികള്‍ ഡി.ലിറ്റ് ബിരുദം നല്‍കിയാണ് ഈ മഹാനടന്റെ കലാസപര്യയെ ആദരിച്ചത്. കൂടാതെ കേരള സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതികളിലൊന്നായ ‘കേരള പ്രഭ’ പുരസ്‌കാരത്തിനും മമ്മൂട്ടി അര്‍ഹനായിട്ടുണ്ട്. ചെറുതും വലുതുമായ നൂറുകണക്കിന് മറ്റ് അന്താരാഷ്ട്ര-ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തിന്റെ ഷെല്‍ഫില്‍ തിളങ്ങുന്നു.