വൈദ്യുതി മുടക്കം: മുഖ്യമന്ത്രിക്കെതിരെ കെ.എസ്.ഇ.ബിയിലെ ഇടതനുകൂല ജീവനക്കാർ; ‘തൊഴിലാളികളെയും ഓഫിസുകളെയും ആക്രമിക്കാൻ പ്രസ്താവന പ്രേരണയാകും’

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി വഷളാക്കാൻ ചില കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനക്കെതിരെ കെ.എസ്.ഇ.ബിയിലെ ഇടതനുകൂല ജീവനക്കാരുടെ സംഘടന. മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (കെ.എസ്.ഇ.ബി.ഡബ്ല്യു.എ -സി.ഐ.ടി.യു) സംസ്ഥാന ജന. സെക്രട്ടറി പ്രദീപ് ശ്രീധരൻ പ്രസ്താവനയിൽ പറഞ്ഞു.
ആത്മാർത്ഥതയോടെ പണിയെടുക്കുന്ന തൊഴിലാളികളുടെ മനോവീര്യം കെടുത്തുന്നതിനും പൊതുജനങ്ങൾക്ക് തൊഴിലാളികളെയും കെഎസ്ഇബി ഓഫീസുകളെയും ആക്രമിക്കുവാനുള്ള പ്രേരണ നൽകുന്നതുമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. പ്രതിസന്ധി മറികടക്കുന്നതിന് ശാശ്വതമായ മാർഗം കണ്ടെത്തുന്നതിന് പകരം ഈ മേഖലയിലെ തൊഴിലാളികളെയാകെ സമൂഹമധ്യത്തിൽ തെറ്റായി ചിത്രീകരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. തെറ്റിദ്ധാരണാജനകമായ പ്രസ്താവന മുഖ്യമന്ത്രി തിരുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
‘കേരളത്തിലെ ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണ്. ഇത് മറികടക്കുന്നതിനായി മാനേജ്മെൻറ് എടുക്കുന്ന എല്ലാ നടപടികൾക്കും രാഷ്ട്രീയ ഭേദമെന്യേ പിന്തുണ നൽകുന്നവരാണ് വൈദ്യുതി മേഖല തൊഴിലാളികൾ. മൊത്തം കുളമാകട്ടെ എന്ന ലക്ഷ്യത്തോടുകൂടി അനാവശ്യമായി വൈദ്യുതി ഓഫ് ചെയ്യുകയാണ് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഈ മേഖലയിലെ തൊഴിലാളികളോടുള്ള വെല്ലുവിളിയാണ്. ഇത്തരം പ്രവർത്തികൾ കേരളത്തിൽ ഒരിടത്തും റിപ്പോർട്ട് ചെയ്യപ്പെടുകയോ അതിന്റെ ഭാഗമായി ആർക്കെങ്കിലും എതിരെ അന്വേഷണമോ നടപടിയോ ഉണ്ടാവുകയോ ചെയ്തിട്ടില്ല.
പ്രതിസന്ധി മറികടക്കുന്നതിന് ശാശ്വതമായ മാർഗം കണ്ടെത്തുന്നതിന് പകരം ഈ മേഖലയിലെ തൊഴിലാളികളെയാകെ സമൂഹമധ്യത്തിൽ തെറ്റായി ചിത്രീകരിച്ച് രക്ഷപെടാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. അപകടകരമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന വൈദ്യുതി തൊഴിലാളികൾക്ക് വൈദ്യുതി പുനസ്ഥാപിക്കുന്നതിനിടയിൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും ആത്മാർത്ഥതയോടെ പണിയെടുക്കുന്ന തൊഴിലാളികളുടെ മനോവീര്യം കെടുത്തുന്നതിനും പൊതുജനങ്ങൾക്ക് തൊഴിലാളികളെയും കെഎസ്ഇബി ഓഫീസുകളെയും ആക്രമിക്കുവാനുള്ള പ്രേരണ നൽകുന്നതുമാണ് ഈ പ്രസ്താവന.
ഈ വിഷയത്തിൽ ഐഎൻടിയുസി ഉൾപ്പെടെ ഉള്ള ഭരണപക്ഷ സംഘടനകളുടെ നിലപാട് വ്യക്തമാക്കണം. തെറ്റിദ്ധാരണാജനകമായ പ്രസ്താവന മുഖ്യമന്ത്രി തിരുത്തണം. കടുത്ത പ്രതിഷേധവും രേഖപ്പെടുത്തുന്നു’ -പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന് തീവ്രശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അതിനിടയിൽ ചില കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പ്രശ്നം വഷളാക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ പറഞ്ഞത്. പുനരുപയോഗ ഊർജത്തിന് പ്രത്യേകിച്ച് സൗരോർജത്തിന്, മുഖ്യസ്ഥാനം നൽകുന്ന പുതിയ വൈദ്യുതി നയം ഉടൻ വരും. സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവെച്ച് ഈ പ്രതിസന്ധി മറികടക്കാന് സാധിക്കുമെന്നും ഇത് ഒരു അവസരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ കെ.എസ്.ഇ.ബി സംഘടിപ്പിച്ച എക്സ്പോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനരുപയോഗ എനർജി എന്നു പറയുമ്പോൾ കെ.എസ്.ഇ.ബിയിലെ ചിലർക്ക് ചൊറിച്ചിലാണ്. പ്രശ്നം വഷളാകട്ടെ എന്നുകരുതി ചിലയിടത്ത് അനാവശ്യമായി നാലും അഞ്ചും തവണയൊക്കെ വൈദ്യുതി ഓഫ് ചെയ്യുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. നിലവിൽ ഹൈഡ്രൽ പവർ സാധ്യമല്ല. അതിനാൽ നോൺ കൺവെൻഷനൽ എനർജി സോഴ്സ് കണ്ടെത്തേണ്ടതുണ്ട്. കേരളത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വൈദ്യുതിക്ക് ആവശ്യകത കൂടി. അതാണ് ആദ്യ പ്രശ്നം, മറ്റെല്ലാം രണ്ടാമതാണ്. കൂടാതെ വാങ്ങാൻ ഇന്ത്യയിൽ എവിടെയും വൈദ്യുതി ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബറിൽ വരുന്ന വൈദ്യുതി നയത്തിൽ സൗരോർജത്തിന് മുഖ്യ സ്ഥാനം നൽകും. പുതിയ വൈദ്യുതി റെഗുലേറ്ററി പോളിസി ഈ മാസംതന്നെ വരും. ഉത്തരവാദിത്തം ആരുടെയും തലയിൽ വെക്കുന്നില്ലെന്നും ഞങ്ങൾ ഏറ്റെടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ, ജനത്തെ വലച്ച് ശനിയാഴ്ചയും രാത്രി വരെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. പവർകട്ട് സമയം മുൻകൂട്ടി അറിയിക്കുമെന്ന ഉറപ്പും എല്ലായിടത്തും പാലിക്കപ്പെട്ടതുമില്ല. സാങ്കേതിക പ്രശ്നം കാരണമാണ് മുൻകൂട്ടി അറിയിപ്പ് നൽകാൻ കഴിയാതിരുന്നതെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാത്രി 10:15ന് രേഖപ്പെടുത്തിയ 5349 മെഗാവാട്ട് അനിയന്ത്രിത ഡിമാൻഡ് സാധാരണ വേനൽ കാലങ്ങളിൽ രേഖപ്പെടുത്തിയ ഡിമാൻഡിന് തുല്യമാണെന്നും ചുണ്ടിക്കാട്ടുന്നു.
