മാസപ്പടി: സാമ്പത്തിക ഇടപാടിൽ റിയാസിനും വീണക്കും വ്യക്തമായ പങ്കെന്ന നിലപാടിൽ ഇ.ഡി

തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ ടി. വീണക്കും ഭർത്താവും മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും വ്യക്തമായ പങ്കുണ്ടെന്ന നിലപാടിലുറച്ച് ഇ.ഡി. കഴിഞ്ഞദിവസം സംസ്ഥാന ഡി.ജി.പി രവാഡ ചന്ദ്രശേഖറിനയച്ച 25 പേജുള്ള കത്തിലാണ് ഇക്കാര്യങ്ങൾ ഇ.ഡി. വിശദീകരിക്കുന്നത്.
മാസപ്പടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും റിപ്പോർട്ടിൽ പേര് ചൂണ്ടിക്കാട്ടിയിട്ടുള്ള സുഹൃത്തുക്കൾക്കും പങ്കുണ്ടെന്ന് ഇ.ഡി. വ്യക്തമാക്കുന്നു. ഓരോരുത്തരുടേയും പങ്കും കൃത്യമായി വ്യക്തമാക്കുന്നു. മാസപ്പടിയായി ലഭിച്ച തുക റിയാസും സുഹൃത്തുക്കളും വിദേശത്തേക്ക് ഹവാലയായി കടത്തിയതിന് ചാറ്റുകളടക്കമുള്ള തെളിവുകളുണ്ടെന്നാണ് ഇ.ഡിയുടെ അവകാശവാദം.
വീണയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച ഡയറിയിലെ ഒമ്പത് പേജുകളിൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സൂചനകളുണ്ടായിരുന്നെന്നാണ് അവകാശവാദം. സി.എം.ആർ.എല്ലിൽനിന്ന് എക്‌സാലോജിക്കിന് ലഭിച്ച 3.28 കോടി രൂപക്ക് കൃത്യമായ കണക്കുകളുണ്ടെങ്കിലും അതിനപ്പുറമുള്ള സാമ്പത്തിക ഇടപാടുകൾ നടന്നതായുള്ള വിവരങ്ങൾ ഉണ്ടെന്നും അവകാശപ്പെടുന്നു.
