മലപ്പുറം വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി
മലപ്പുറം വണ്ടൂർ തിരുവാലിയില്‍ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. ചേന്ദംകുളങ്ങരയിൽ വരിച്ചാലിൽ സല്‍മത്ത് (52) ആണ് മരുമകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. സൽമത്തിന്റെ മകൾ സജ്നയുടെ ഭർത്താവ് കല്ലിടുമ്പ് സമീർ (36) ആണ് വെട്ടിയത്. തലയ്ക്ക് ഗുരുതര വെട്ടേറ്റ സൽമത്ത് സംഭവസ്ഥലത്തുവച്ചുതന്നെ മരിയ്ക്കുകയായിരുന്നു. ഇവർ എല്ലാവരും ഒരുമിച്ചായിരുന്നു താമസം.
സമീർ നിരന്തരം ഭാര്യയേയും മക്കളേയും അമ്മയേയും ഉപദ്രവിക്കുന്നത് പതിവാണെന്നാണ് വിവരം. ഭാര്യ സജ്നയേയും കൊല്ലപ്പെട്ട സൽമത്തിനേയും ഇയാൾ ഉപദ്രവിച്ചതിനെത്തുടർന്ന് വണ്ടൂർ പൊലീസിൽ ഒന്നിലധികം പരാതികളുമുണ്ട്. സ്ഥലത്തെത്തിയ വണ്ടൂർ പൊലീസ് പ്രതിയായ സമീറിനെ കസ്റ്റഡിയിലെടുത്തു. മകളെ വെട്ടാൻ ശ്രമിക്കുന്നത് തടയുമ്പോഴാണ് സൽമത്തിന് വെട്ടേറ്റത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
നിലമ്പൂർ ഡിവൈ എസ് പി വർഗീസ്, വണ്ടൂർ സി ഐ എ അജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സൽമത്തിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.