'വിദേശ പിച്ചുകളിൽ സച്ചിനേക്കാൾ മികച്ചത് കോഹ്‌ലി'; ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിദേശ ബാറ്ററെ തിരഞ്ഞെടുത്ത് എ.ബി.ഡി വില്ലേഴ്‌സ്

വിദേശ മണ്ണിൽ കളിക്കുമ്പോൾ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറേക്കാൾ മാനസികമായും കായികമായും ശക്തനായ ബാറ്റർ വിരാട് കോഹ്‌ലിയാണെന്ന് ദക്ഷിണാഫ്രിക്കൻ മുൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സ്. വിദേശ സാഹചര്യങ്ങളിൽ കളിച്ച ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റർമാരെ താരതമ്യം ചെയ്ത് സംസാരിക്കവെയാണ് ഡിവില്ലിയേഴ്സ് തന്റെ വിലയിരുത്തൽ പങ്കുവെച്ചത്.

വിദേശ പിച്ചുകളിലെ ബാറ്റിംഗ് കരുത്തിൽ സച്ചിനേക്കാൾ അല്പം മുൻതൂക്കം കോഹ്‌ലിക്കാണെന്ന് ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടു. “ടെക്നിക്കിന്റെ കാര്യത്തിൽ സച്ചിൻ തെണ്ടുൽക്കർ ഏറെ മുന്നിലാണ്. അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി അത്രയേറെ തികവുള്ളതായിരുന്നു. എന്നാൽ പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിലും കളിക്കളത്തിലെ വീര്യത്തിലും ശാരീരിക-മാനസിക കരുത്തിന്റെ കാര്യത്തിലും വിരാട് കോഹ്‌ലി സച്ചിനേക്കാൾ ശക്തനാണ്,” ഡിവില്ലിയേഴ്സ് വ്യക്തമാക്കി.

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ കഠിനമായ വിദേശ പിച്ചുകളിൽ ഇരുവരും നേടിയ മികച്ച റെക്കോർഡുകൾ മുൻനിർത്തിയാണ് ക്രിക്കറ്റ് ലോകത്ത് ഈ ചർച്ച സജീവമാകുന്നത്. സച്ചിന്റെ ശാന്തവും സാങ്കേതിക തികവുമുള്ള ശൈലിയും, കോഹ്‌ലിയുടെ അക്രമണോത്സുകമായ മനോഭാവവും ഇന്ത്യൻ ക്രിക്കറ്റിന് വലിയ വിജയങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. എങ്കിലും വെല്ലുവിളികൾ നിറഞ്ഞ വിദേശ പര്യടനങ്ങളിൽ കോഹ്‌ലിയുടെ തീവ്രമായ പോരാട്ടവീര്യമാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നതെന്ന് ഡിവില്ലേഴ്‌സ് കൂട്ടിച്ചേർത്തു.

സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് സച്ചിൻ ആരംഭിച്ച വഴി കോഹ്‌ലി കൂടുതൽ ഉയരങ്ങളിലെത്തിച്ചതിനെക്കുറിച്ച് ഡിവില്ലിയേഴ്സ് വിശദീകരിച്ചത്. “ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ഒരു ബാറ്റർക്ക് ബൗൺസും സീമും നിറഞ്ഞ വിദേശ സാഹചര്യങ്ങളിലും തിളങ്ങാൻ സാധിക്കുമെന്ന് ലോകത്തിന് ആദ്യം കാണിച്ചുതന്നത് സച്ചിനാണ്. എന്നാൽ ആ ട്രെൻഡിനെ മറ്റൊരു തലത്തിലേക്ക് ഉയർത്താനും പുതിയ നിലവാരം സൃഷ്ടിക്കാനും കോഹ്‌ലിക്ക് സാധിച്ചു. കെ.എൽ. രാഹുൽ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയ യുവതാരങ്ങൾ ഈ മുൻഗാമികളുടെ പാത പിന്തുടർന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ തുടങ്ങിയത് ഇതിന്റെ സ്വാധീനം കൊണ്ടാണ്,” ഡിവില്ലിയേഴ്സ് ചൂണ്ടിക്കാട്ടി.

ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിന്റെ വിദേശ ശരാശരി 55-ന് മുകളിലായിരുന്നപ്പോൾ, കോഹ്‌ലി വിരമിക്കുമ്പോഴുള്ള വിദേശ ശരാശരി 41 ആണ്. എങ്കിലും സ്ഥിതിവിവരക്കണക്കുകൾക്കപ്പുറം ഇന്ത്യൻ ടീമിന്റെ വിദേശ പര്യടനങ്ങളിലെ സമീപനം അടിമുടി മാറ്റിയെഴുതാൻ കോഹ്‌ലിയുടെ അഗ്രസീവ് ശൈലിക്ക് കഴിഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, കെ.എൽ. രാഹുലിനെപ്പോലുള്ള മികച്ച സാങ്കേതിക തികവുള്ള താരങ്ങൾ വിദേശ മണ്ണിൽ കൂടുതൽ വലിയ ഇന്നിംഗ്സുകൾ (150-180 റൺസുകൾ) പടുത്തുയർത്താൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എബി ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടു.