16കാരിയെ പീഡിപ്പിച്ച പ്രതിക്ക് 52 വർഷം കഠിനതടവും പിഴയും

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ 26 കാരന് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി 52 വര്‍ഷവും മൂന്ന് മാസവും കഠിന തടവും 60,000 രൂപ പിഴയും വിധിച്ചു.വേങ്ങര ഇരിങ്ങല്ലൂര്‍ കണ്ണാട്ടിപ്പടി പൂവഞ്ചേരി മുഹമ്മദ് ഫായിസിനെയാണ് ജഡ്ജി കെ.എസ് വരുണ്‍ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നല്‍കാനും കോടതി വിധിച്ചു.

സര്‍ക്കാരിന്‍റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാര തുക ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. പ്രതി അതിജീവിതയെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും 40,000 രൂപയും കൈക്കലാക്കിയെന്നും പരാതിയുണ്ട്. കരിപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ എം. അബ്ബാസലിയാണ് അന്വേഷണം നടത്തിയതും പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. എ.എന്‍ മനോജ് 38 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ എ.എസ്‌.ഐ ആയിഷ കിണറ്റിങ്ങല്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.