ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ജപ്പാനെതിരെ അഞ്ച് ഓവറിൽ ജയം പിടിച്ച് ഇന്ത്യ; സെമിയിൽ

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ആദ്യ ജയത്തോടെ സെമി ഫൈനലിലേക്ക് ടിക്കറ്റ്. ആതിഥേയരായ ജപ്പാൻ സ്കൂൾ ക്രിക്കറ്റ് നിലവാരത്തിലേക്ക് പതിച്ചപ്പോൾ, ഇന്ത്യൻ വനിതകൾ എട്ടു വിക്കറ്റിന്റെ അനായാസ ജയവുമായി കളി സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ജപ്പാൻ 19.5 ഓവറിൽ 57 റൺസിൽ അവസാനിച്ചു. ഓപണർ ഹരുണ ഇവാസാകി (10), അയാക കാറ്റോ (25) എന്നിവർ രണ്ടക്കം നേടിയതിനു പിന്നാലെ, ശേഷിച്ചവർ ഒറ്റയക്കത്തിൽ കളം വിട്ടു.
മറുപടി ബാറ്റിങ്ങിലിറങ്ങിയ ഇന്ത്യ അഞ്ച് ഓവറിൽ കളി പൂർത്തിയാക്കി. ഓപണർ ഷെഫാലി വർമയും (40 നോട്ടൗട്ട്), റിച്ച ഘോഷും (12) ചേർന്ന് വിജയം അനായാസമാക്കി. ഗുണലൻ കമാലിനി (0), ഭാരതി ഫുൾമാലി (6) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ജയവുമായി നേരിട്ട് സെമിയിലെത്തിയ ഇന്ത്യക്ക് ബംഗ്ലാദേശാണ് എതിരാളി. മത്സരം ഞായറാഴ്ച. രണ്ടാം സെമിയിൽ പാകിസ്താനും ശ്രീലങ്കയും ഏറ്റുമുട്ടും.
