നിയമസഭ സംഘർഷം: എം.എൽ.എമാർക്കെതിരെ കേസ്
തിരുവനന്തപുരം: നിയമസഭ സംഘർഷത്തിൽ എം.എൽ.എമാർക്കെതിരെ കേസെടുത്തു. അഞ്ച് യു.ഡി.എഫ് എം.എൽ.എമാർക്കെതിരെയും രണ്ട് എൽ.ഡി.എഫ് എം.എൽ.എമാർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. വാച്ച് ആൻഡ് വാർഡുമാരെ ആക്രമിച്ചതിനാണ് യു.ഡി.എഫ് എം.എൽ.എമാർക്കെതിരെ കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് വാച്ച് ആൻഡ് വാർഡുമാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
അൻവർ സാദത്ത്, കെ.കെ രമ, റോജി എം ജോൺ, പി.കെ ബഷീർ, ടി.സിദ്ദീഖ് എന്നീ യു.ഡി.എഫ് എം.എൽ.എമാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സനീഷ് കുമാർ എം.എൽ.എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എൽ.ഡി.എഫ് എം.എൽ.എമാർക്കെതിരെ കേസെടുത്തത്. എച്ച്.സലാം, സച്ചിൻ ദേവ് എന്നിവർക്കെതിരെയാണ് കേസ്.
കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കേസെടുത്തത്. നേരത്തെ കഴിഞ്ഞ ദിവസത്തെ നിയമസഭ സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയിരുന്നു. ഈ വർഷത്തെ ഓസ്കാർ വാച്ച് ആൻഡ് വാർഡുമാർക്ക് നൽകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.