ഐ.സി.യു പീഡനം: അതിജീവിതക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിതക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 5ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. മുഖ്യമന്ത്രി വി.ഡി സതീശനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
2023 മാർച്ച് 13നായിരുന്നു സംഭവം. കോഴിക്കോട് മെഡിക്കൽ കോളജിൽ തയ്റോയിഡ് ശസ്ത്രക്രിയക്ക് എത്തിയ യുവതിയെ ഓപറേഷൻ തിയേറ്ററിൽ നിന്ന് ഐ.സി.യുവിലേക്ക് മാറ്റുന്നതിനിടെ അറ്റൻഡറായിരുന്ന എം.എം ശശീന്ദ്രൻ പീഡിപ്പിച്ചെന്നായിരുന്നു പരാതി. ആഭ്യന്തര അന്വേഷണത്തിൽ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ ശശീന്ദ്രനെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. പീഡനക്കേസ് കോഴിക്കോട് ജില്ലാ സെഷൻ കോടതിയിലും ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന കേസ് കുന്ദമംഗലം കോടതിയുടെയും പരിഗണനയിലാണ്.
പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെയും വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് അതിജീവിതക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പുനൽകിയിരുന്നു. പുതിയ സർക്കാർ ചുമതലയേറ്റതിന് പിന്നാലെ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രി കെ. മുരളീധരനെയും ആക്ഷൻ കൗൺസിൽ അംഗങ്ങൾക്കൊപ്പം ഇവർ നേരിൽ കണ്ട് പരാതി സമർപ്പിച്ചിരുന്നു. തന്‍റെ പരാതികളിൽ വേഗത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന് ഇരുവരും ഉറപ്പുനൽകിയിട്ടുണ്ടെന്ന് അതിജീവിത അറിയിച്ചിരുന്നു.
