മുഖ്യമന്ത്രി വിവാദം; കോൺഗ്രസ് നേതാക്കളിൽ കടുത്ത അതൃപ്തിയും ചേരിതിരിവും



തിരുവനന്തപുരം: ജനവിധി അറിയുംമുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഉടലെടുത്ത വിവാദങ്ങളിൽ കോൺഗ്രസ് നേതാക്കളിൽ കടുത്ത അതൃപ്തിയും ചേരിതിരിവും. കെ. സുധാകരന്‍റെ സാമൂഹിക മാധ്യമ പോസ്റ്റുൾപ്പെടെ വിഷയങ്ങളിൽ എം.പിമാരടക്കം പല നേതാക്കളും ക്ഷുഭിതരാണ്. ജനവിധി വരുംമുമ്പെ ജനങ്ങൾക്കിടയിൽ അസംതൃപ്തിയുണ്ടാക്കുന്ന കാര്യങ്ങളാണ് പാർട്ടിയിൽ നിന്നുണ്ടാകുന്നതെന്ന ആക്ഷേപവും അവർ ഉയർത്തുന്നു. ഇത് കോൺഗ്രസിൽ ചേരിതിരിവുമുണ്ടാക്കി.

മുഖ്യമന്ത്രി ചര്‍ച്ചയില്‍ കെ. സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തള്ളി കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് രംഗത്തെത്തി. അനവസരത്തിലെ പ്രസ്താവനകളും പോസ്റ്റുകളും അനുചിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായി ഉയരുന്ന പിടിവലിയിലും വിവാദങ്ങളിലും ബെന്നി ബെഹനാൻ എം.പിയും അതൃപ്തി പ്രകടമാക്കി.ജനം യു.ഡി.എഫിന് നൽകാനിരിക്കുന്ന അംഗീകാരത്തിന്‍റെ ശോഭ കെടുത്തരുതെന്നും അത്തരം പ്രവൃത്തികൾ പാടില്ലെന്നും ബെന്നി ബെഹനാൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി ചര്‍ച്ചകളില്‍ പങ്കാളിയാകാനില്ലെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതികരണം. അനാവശ്യ വിവാദങ്ങളാണെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പാർട്ടിക്ക് സംവിധാനമുണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി പ്രതികരിച്ചു. ആരെയും അനുകൂലിച്ച് പോസ്റ്റ് ഇടുന്നത് ശരിയായ രീതിയല്ലെന്നായിരുന്നു വിഷയത്തിൽ കെ. മുരളീധരന്‍റെ പ്രതികരണം. ‘ഇത് ഗ്രൂപ്പ് ഡാന്‍സാണ്, സിംഗിള്‍ ഡാന്‍‍സ് വേണ്ട’ എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ അദ്ദേഹം ഓർമിപ്പിച്ചു.

അതിനിടെ, തന്നെചൊല്ലി കേരളത്തിലുണ്ടായ വിവാദത്തിൽ കെ.സി. വേണുഗോപാലും അതൃപ്തി പ്രകടിപ്പിച്ചു. താൻ ആരുമല്ലെന്നും വട്ടപൂജ്യമാണെന്നുമുള്ള പരാമർശം നടത്തി അദ്ദേഹം തന്നെ എതിർക്കുന്നവർക്ക് നേരെ പരോക്ഷമായി ഒളിയമ്പും എയ്തു. കെ. സുധാകരന്‍റെയും മറ്റു നേതാക്കളുടെയും നീക്കങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോ രമേശ് ചെന്നിത്തലയോ പരസ്യപ്രതികരണം നടത്തിയില്ല.

പ്രചാരണം അടിസ്ഥാന രഹിതം -സണ്ണി ജോസഫ്

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്. യു.ഡി.എഫ് പ്രവർത്തകരെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുകയാണ്. അത്തരം അജണ്ടകളെ ചെറുക്കും. കോൺഗ്രസിലെ ഒരു നേതാവ് പോലും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിട്ടില്ല. യു.ഡി.എഫിന്‍റെ കെട്ടുറപ്പ് തകർക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജ അജണ്ടകൾക്കെതിരെ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും സണ്ണി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.