‘ബൈ ബൈ പിണറായി’ ഫ്ലക്സ് ബോർഡ്: കോൺഗ്രസ് ഓഫിസ് തകർത്ത സംഭവത്തിൽ ഏഴ് സി.പി.എം പ്രവർത്തകർക്കെതിരെ കേസ്
കൊച്ചി: ‘ബൈ ബൈ പിണറായി’ ഫ്ലക്സ് ബോർഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന് കോൺഗ്രസ് ഓഫിസിനു നേരെ ആക്രമണമെന്ന് പരാതി. കളമശേരി കുന്നുകര വടക്കേ അടുവാശ്ശേരിയിലെ കോൺഗ്രസ് ഓഫിസായ ഇന്ദിരാ ഭവൻ സി.പി.എം പ്രവർത്തകർ അടിച്ചു തകർത്തുവെന്നാണ് പരാതിയിലുള്ളത്. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മെവിൻ ജോയിയുടെ പരാതിയിൽ സി.പി.എം ലോക്കൽ സെക്രട്ടറി അടക്കം ഏഴു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ലോക്കൽ സെക്രട്ടറി അനിൽ, പ്രവർത്തകരായ ലൂയിസ്, ജോണി, ജ്യോതിഷ്, ഷൈജൻ, തമ്പി, വിപിൻ, എന്നിവർക്കെതിരെയാണ് കേസ്. ചെങ്ങമനാട് പൊലീസ് ആണ് കേസ് എടുത്തത്.
കൊന്നുകളയുമെന്ന് ആക്രോശിച്ച് തിങ്കളാഴ്ച രാത്രി 9.30ഓടെ മാരകായുധങ്ങളുമായി ഒരു സംഘം ആക്രമണം നടത്തുകയായിരുന്നുവെന്ന് എഫ്.ഐആറിൽ പറയുന്നു.
ദിവസങ്ങൾക്ക് മുമ്പുണ്ടായ ആക്രമണത്തിന്റ തുടർച്ചയാണ് കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണവും. പീടികപ്പടി ഭാഗത്തുള്ള ഇന്ദിരാഭവൻ ഓഫിസ് പരിസരത്ത് യു.ഡി.എഫ് പ്രവർത്തകർ ‘ബൈ ബൈ പിണറായി’ എന്ന ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. ഇത് എൽ.ഡി.എഫ് പ്രവർത്തകർ നശിപ്പിച്ചെന്ന് പരാതി ഉയർന്നു. തിങ്കളാഴ്ച യു.ഡി.എഫ് പ്രവർത്തകർ ചെങ്ങമനാട് പൊലീസിൽ പരാതി നൽകി. പിന്നാലെ ഇരു മുന്നണിക്കാരുമായും പൊലീസ് ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്ന് യു.ഡി.എഫ് പ്രവർത്തകർ ‘ബൈ ബൈ പിണറായി’ ബോർഡ് വീണ്ടും സ്ഥാപിച്ചു. ഇതോടെ സി.പി.എം പ്രവർത്തകർ സ്ഥലത്തെത്തി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് യു.ഡി.എഫ് പറഞ്ഞു.
ഇന്ദിരാഭവനിൽ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മന്ത്രി പി.രാജീവ് പ്രതിനിധീകരിക്കുകയും ഇത്തവണയും മത്സരിക്കുകയും ചെയ്ത മണ്ഡലമാണ് കളമശേരി. വി.ഇ. അബ്ദുൾ ഗഫൂർ ആണ് യു.ഡി.എഫ് സ്ഥാനാർഥി.
