മുപ്പിനി പാലം നിര്‍മാണം പാതിവഴിയില്‍; ഈ മഴക്കാലത്തും രക്ഷയില്ല

നിര്‍മാണം പാതിവഴിയില്‍ നില്‍ക്കുന്ന മുപ്പിനി പാലം

എടക്കര: ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം നടപ്പാകാതായതോടെ മുപ്പിനി പാലം നിര്‍മാണം പാതിവഴിയില്‍. എടക്കര, മൂത്തേടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുന്നപ്പുഴക്ക് കുറുകെയുള്ള പാലത്തിെൻറ നിര്‍മാണമാണ് എവിടെയുമെത്താതെ നില്‍ക്കുന്നത്. 2025ലാണ് ഉയരം കുറഞ്ഞ കോസ് വേ പൊളിച്ച് പാലം നിര്‍മാണത്തിന് തുടക്കമായത്. പുന്നപ്പുഴയിലുണ്ടാകുന്ന മലവെള്ളപ്പാച്ചിലില്‍ മുമ്പുണ്ടായിരുന്ന കോസ് വേ വെള്ളത്തിനടിയിലാകുകയും ജനങ്ങള്‍ ദുരിതത്തിലാകുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുപ്പിനി കടവില്‍ ഉയരം കൂടിയ പാലം നിര്‍മാണത്തിന് അനുമതിയായത്. ഏഴ് കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.

എടക്കര, മൂത്തേടം തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് വിവിധ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനുള്ള ബൈപാസ് റോഡാണിത്. പാലം നിര്‍മാണം ആരംഭിച്ചതോടെ മുപ്പിനി പ്രദേശങ്ങളിലെ ചില കുടുംബങ്ങള്‍ കിടപ്പുരോഗികളായ മാതാപിതാക്കളുമായി ഒന്നര വര്‍ഷമായി യാത്രാസൗകര്യങ്ങളുള്ള മറ്റ് പലയിടങ്ങളിലും വാടകക്കാണ് താമസിക്കുന്നത്. കരാറുകാരന്റെ അനാസ്ഥയാണ് പാലം നിര്‍മാണം ഇഴയാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. മുപ്പിനി, വരക്കോട് പ്രദേശങ്ങളിലുള്ള വിദ്യാര്‍ഥികള്‍, രോഗികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒന്നര വര്‍ഷമായി കടുത്ത യാത്രാദുരിതത്തിലാണ്.