ഞാനും വീണയും ദുബൈയിൽ പോയിട്ടുണ്ട്, എല്ലാവരും ഹവാല പണം കടത്താനാണോ പോകുന്നതെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട്: ഞാനും വീണയും ദുബൈയിൽ പോയിട്ടുണ്ടെന്നും, അവിടേക്ക് പോകുന്ന എല്ലാവരും ഹവാല പണം കടത്താനാണോ പോകുന്നത് എന്നുമുള്ള ചോദ്യവുമായി സി.പി.എം നേതാവ് പി.എ. മുഹമ്മദ് റിയാസ്. ഇ.ഡി. ആരോപണങ്ങളോട് പ്രതികരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നിന്ന് നിരവധി രാഷ്ട്രീയ നേതാക്കൾ ദുബൈയിലേക്ക് പോയിട്ടുണ്ട്. അവരൊക്കെ പോകുന്നത് ഹവാലപ്പണം കടത്താനാണോ എന്ന് ചോദിച്ച റിയാസ്, പലർക്കും വിദേശത്ത് ബിസിനസ് സംരംഭങ്ങളുണ്ടെന്നും വ്യക്തമാക്കി.

വീണ ഈ വിഷയത്തിൽ പ്രതികരിക്കണോ വേണ്ടയോ എന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. ഇന്ത്യയിലെ ഒരു പൗരന് മൗനം പാലിക്കാനുള്ള അവകാശമുണ്ട്. മൗനം പാലിക്കുന്നവരെയൊക്കെ കൊള്ളക്കാരായും കുറ്റവാളികളായും മാസപ്പടിക്കാരോഗയും ചിത്രീകരിക്കുന്നത് ശരിയല്ല.

സി.എം.ആർ.എൽ വിവാദം തീർന്നപ്പോൾ അടുത്ത സിനിമയെന്നോണം പുതിയ ആരോപണങ്ങളുമായി ഇറങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇതുമായി ബന്ധപ്പെട്ട് പാർട്ടിക്കകത്ത് യാതൊരു ആശയക്കുഴപ്പവുമില്ലെന്നും വ്യക്തമാക്കിയ എല്ലാ കാര്യങ്ങളും ഇതിനകം പറഞ്ഞു കഴിഞ്ഞിട്ടുണ്ടെന്നും റിയാസ് കൂട്ടിച്ചേർത്തു.

സി.എം.ആർ.എൽ-എക്‌സാലോജിക് വിഷയത്തിലുള്ള ആരോപണങ്ങളെ റിയാസ് പൂർണമായി തള്ളികളഞ്ഞു. സ്ഥാപനങ്ങളുമായി ഒപ്പുവെച്ച് വീണ കൈപറ്റിയത് സേവനം ചെയ്തതിനുള്ള തുകയാണെന്നും ടാക്സും ജി.എസ്.ടിയും അടക്കമുള്ള കൃത്യമായ സാമ്പത്തിക ഇടപാടുകൾ തീർത്താണ് അക്കൗണ്ടിൽ സ്വീകരിച്ചതെന്നും മുഹമ്മദ് റിയാസ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

ഈ നീതിപരമായ ഇടപാടിനെയാണ് ‘മാസപ്പടി’ എന്ന പേരിലും സേവനം ചെയ്യാതെയാണ് പണം വാങ്ങിയതെന്നും ചിലർ വരുത്തിത്തീർക്കാൻ ശ്രമിച്ചത്. കേസിന്റെ ഭാഗമായി ചോദ്യം ചെയ്ത ഹൻസൻ വാരിസിനോട് പിണറായി വിജയനെതിരെ കള്ളമൊഴി നൽകാൻ ഇ.ഡി ആവശ്യപ്പെട്ടതിന് തെളിവുകളുണ്ട്. അതിന് വിസമ്മതിച്ചാൽ അദ്ദേഹത്തിന്റെ മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഇ.ഡി ചെയ്തത്. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടക്കുമ്പോൾ തന്നെ കേന്ദ്ര ഏജൻസികളുടെ മേലുള്ള വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

സേവനം ചെയ്യാതെയാണ് പണം വാങ്ങിയതെന്നും സി.എം.ആർ.എൽ എം.ഡി തന്നെ അക്കാര്യത്തിൽ മൊഴി നൽകിയെന്നും മാധ്യമങ്ങൾ പറഞ്ഞു പരത്തി. പിന്നീട് സി.എം.ആർ.എല്ലിന്റെ സ്റ്റാഫ് തന്നെ മൊഴി നൽകിയെന്ന തരത്തിലുള്ള വാദങ്ങളും വളരെയധികം തെറ്റാണെന്നും റിയാസ് പറഞ്ഞു.