കാമ്പസുകളിലെ സാമൂഹിക വിവേചനങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളായി ചുരുക്കാൻ ശ്രമം: ഇ.സി.ആയിഷ

മലപ്പുറം: കേരളത്തിലെ കാമ്പസുകളിൽ വ്യാപകമായുള്ള ജാതീയ-വംശീയ വിവേചനങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളായി ചുരുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ഇ.സി. ആയിഷ. കാമ്പസുകളിൽ പിന്നോക്ക വിഭാഗം വിദ്യാർഥികളോട് പുലർത്തിപ്പോരുന്ന വിവേചനങ്ങളുടെയും അടിച്ചമർത്തലുകളുടെയും ഒടുവിലത്തെ ഇരയാണ് അഞ്ചരക്കണ്ടിയിലെ നിതിൻ രാജ്. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻറ് നഈം ഗഫൂർ നയിക്കുന്ന സമര ജാഥക്ക് മലപ്പുറം ടൗണിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
വിദ്യാർഥികളുടെ ആത്മാഭിമാനത്തെ മുഖ്യ കേന്ദ്രമാക്കി കാമ്പസുകളിലെ ജാതീയ-വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കാൻ ശക്തമായ നിയമനിർമാണം ആവശ്യമാണെന്നും ആയിഷ പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻ്റ് വി.ടി.എസ് ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു. കലക്ടറുടെ വസതിയുടെ മുന്നിൽ നിന്നാരംഭിച്ച വിദ്യാർഥി – യുവജന റാലിയോടെയാണ് ജാഥയെ ജില്ലയിലേക്ക് വരവേറ്റത്. സ്വീകരണ സമ്മേളനത്തിൽ ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷമീമ സക്കീർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ, എ.സദറുദ്ദീൻ, ഹാദി ഹസൻ, സമ ഈമാൻ എന്നിവർ സംസാരിച്ചു. ജാഥ ക്യാപ്റ്റന് ഹാരാർപ്പണം നടത്തി. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ സ്വീകരണത്തിനുള്ള മറുപടി പ്രഭാഷണം നിർവഹിച്ചു. പൊന്നാനി ടൗണിലും റാലിയും സ്വീകരണ സമ്മേളനവും നടന്നു. പരപ്പനങ്ങാടി ഒട്ടുമ്മൽ ബീച്ച് യൂണിറ്റിലും ജാഥക്ക് സ്വീകരണം നൽകി.
