സ്ക്രിപ്റ്റ് റെഡിയാണ്, ഇനി കപ്പും കൊടുക്കാം! അർജന്റീനക്ക് അനുകൂലമായ റഫറിയിങ്ങിൽ ഫിഫക്ക് രൂക്ഷ വിമർശനം

അറ്റ്‌ലാന്റ: ലോകകപ്പ് പ്രീക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്‌ക്കെതിരെ ഈജിപ്ത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിൽക്കെ, 67-ാം മിനിറ്റിൽ മൊസ്തഫ സികോ നേടിയ രണ്ടാം ഗോൾ വാർ പരിശോധനയിലൂടെ റഫറി ഫ്രാൻസ്വ ലെറ്റെക്‌സിയർ റദ്ദാക്കുമ്പോൾ കെയറോ മുതൽ അലക്‌സാൻഡ്രിയ വരെയുള്ള ഈജിപ്തുകാരുടെ നെഞ്ച് തകരുകയായിരുന്നു. ഒടുവിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മത്സരം തോറ്റ് ഈജിപ്ത് പുറത്തായെങ്കിലും, ആ മത്സരത്തിലെ റഫറിയിങ്ങിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ കോർട്ടുകളിലും സോഷ്യൽ മീഡിയയിലും ഇപ്പോഴും കത്തുകയാണ്. ഫിഫ നിലവിലെ ചാമ്പ്യന്മാരെയും ലയണൽ മെസ്സിയെയും ടൂർണമെന്റിൽ നിലനിർത്താൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന ഗുരുതരമായ ആരോപണമാണ് ഈജിപ്ത് ക്യാമ്പിൽ നിന്ന് ഉയർന്നിരിക്കുന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ലോക ചാമ്പ്യന്മാരോട് തോറ്റ് പുറത്തുപോകേണ്ടി വന്നതിന്റെ നിരാശയിൽ ഈജിപ്ത് കോച്ച് ഹൊസാം ഹസ്സനും താരം മൊസ്തഫ സികോയും ഫിഫയ്‌ക്കെതിരെയും മാച്ച് ഒഫീഷ്യൽസിനെതിരെയും ആഞ്ഞടിച്ചു. ഫിഫ ഉയർത്തിപ്പിടിക്കുന്ന ‘ഫെയർ പ്ലേ’ വെറും കടലാസിൽ മാത്രമാണെന്നും അർജന്റീനൻ താരങ്ങളുടെ സമ്മർദ്ദത്തിന് റഫറി വഴങ്ങുകയായിരുന്നുവെന്നും ഹൊസാം ഹസ്സൻ തുറന്നടിച്ചു. ഫിഫയുടെ കളി ക്രമീകരണത്തെപ്പോലും ചോദ്യം ചെയ്ത അദ്ദേഹം, താരങ്ങളുടെ ശാരീരികക്ഷമതയെപ്പോലും പരിഗണിക്കാതെ ഉച്ചയ്ക്ക് 12 മണിക്ക് മത്സരം വെച്ചതിനെയും ശക്തമായി വിമർശിച്ചു. ‘ഈ കപ്പ് അർജന്റീനയ്ക്ക് വേണ്ടി നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ചതാണ്’ എന്നായിരുന്നു മത്സരശേഷം ഈജിപ്ത് താരം മൊസ്തഫ സിക്കോയുടെ വികാരാധീനമായ പ്രതികരണം.
ഈജിപ്തിന്റെ ആരോപണങ്ങൾ വെറും തോറ്റമ്പിയുടെ വിലാപമല്ലെന്ന് പ്രശസ്ത റഫറിയിങ് വിദഗ്ധരും മുൻ പ്രീമിയർ ലീഗ് ഒഫീഷ്യലുമായ ഗ്രഹാം സ്‌കോട്ടിന്റെ വിലയിരുത്തലുകൾ വ്യക്തമാക്കുന്നു. ഈജിപ്തിന്റെ ഗോൾ റദ്ദാക്കിയ വാർ തീരുമാനം പൂർണ്ണമായും തെറ്റായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗോൾ നീക്കത്തിന്റെ തുടക്കത്തിൽ, ഗോൾ പോസ്റ്റിൽ നിന്നും ഏതാണ്ട് 100 വാരയോളം അകലെ വെച്ച് ഈജിപ്ത് താരം അത്തിയയും അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടീനസും തമ്മിലുണ്ടായ സമ്പർക്കം ഫുട്ബാളിൽ തികച്ചും സ്വാഭാവികമായ ഒന്ന് മാത്രമായിരുന്നു. അത് ഫൗളായി കണക്കാക്കാൻ കഴിയില്ല.
“ഒരു ഗോൾ റദ്ദാക്കണമെങ്കിൽ അവിടെ വ്യക്തമായ ഫൗൾ നടന്നിരിക്കണം. ഇവിടെ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. വ്യക്തമായ തെറ്റുകൾ തിരുത്താൻ മാത്രമാണ് വാർ ഇടപെടേണ്ടത്. എന്നാൽ ഇവിടെ വാറിന്റെ പരിധി ലംഘിച്ചുള്ള ഇടപെടലാണ് ഉണ്ടായത്,” ഗ്രഹാം സ്‌കോട്ട് വ്യക്തമാക്കി. അതേസമയം, മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മുഹമ്മദ് സലാഹിനെ ബോക്സിൽ വീഴ്ത്തിയതിന് ഈജിപ്ത് പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അത് നിഷേധിച്ച തീരുമാനം ശരിയായിരുന്നുവെന്നും വിദഗ്ധർ വിലയിരുത്തുന്നു.
ഈ ലോകകപ്പിൽ റഫറിയിങ്ങുമായി ബന്ധപ്പെട്ട് ഉയരുന്ന ആദ്യത്തെ വിവാദമല്ല ഇത്. ടൂർണമെന്റിലുടനീളം ഒഫീഷ്യലുകളുടെ തീരുമാനങ്ങൾ വലിയ തോതിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഫ്രാൻസും മൊറോക്കോയും തമ്മിൽ നടക്കാനിരിക്കുന്ന നിർണ്ണായകമായ ക്വാർട്ടർ ഫൈനൽ മത്സര നിയന്ത്രണത്തിനായി അർജന്റീനയിൽ നിന്നുള്ള റഫറിയിങ് പാനലിനെ പൂർണ്ണമായി നിശ്ചയിച്ച ഫിഫയുടെ തീരുമാനം ഇതിനോടകം തന്നെ ആരാധകരെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഫ്രാൻസും അർജന്റീനയും തമ്മിലുള്ള കടുത്ത ഫുട്ബോൾ വൈര്യം നിലനിൽക്കെ, ഫ്രാൻസിന്റെ മത്സരത്തിൽ അർജന്റീനൻ റഫറിമാരെ വെക്കുന്നത് ടൂർണമെന്റിന്റെ സുതാര്യതയെ ബാധിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.
നേരത്തെ യു.എസ് താരം ഫോളാരിൻ ബലോഗന് ലഭിച്ച ചുവപ്പ് കാർഡിനെതിരെയുള്ള വിലക്ക് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റുമായി നടത്തിയ വ്യക്തിപരമായ ചർച്ചകൾക്ക് പിന്നാലെ ഫിഫ അച്ചടക്ക സമിതി പിൻവലിച്ചതും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് ഫിഫ വഴങ്ങുന്നു എന്നതിന്റെ തെളിവായിട്ടാണ് ഫുട്ബോൾ ലോകം ഇതിനെ കണ്ടത്.
റഫറിമാരുടെ ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങളും വാറിന്റെ അനാവശ്യമായ ഇടപെടലുകളും കളിയിലെ സ്വാഭാവികതയെയും കായിക മര്യാദകളെയും തകർക്കുകയാണെന്ന വികാരമാണ് നിലവിൽ ഫുട്ബോൾ പ്രേമികൾക്കിടയിൽ ശക്തമാകുന്നത്. ഈജിപ്ത് ഉയർത്തിയ ആത്മാഭിമാനത്തോടെയുള്ള പോരാട്ടവും അവർ നേരിട്ട അനീതിയും വരും ദിവസങ്ങളിലും ഫിഫയ്ക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്.
