അബൂനദ; തലയ്ക്കേറ്റ പരിക്കിലും തളരാതെ ഖത്തറിന്റെ വല കാത്ത 'പൊൻപറവ'

ന്യൂഡൽഹി: 2026 ഫിഫ ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ ഖത്തറിന് വിലപ്പെട്ട സമനില നേടിക്കൊടുത്തത് ഗോൾകീപ്പർ മഹ്മൂദ് ഇബ്രാഹിം അബുനദയുടെ വീരോചിത പ്രകടനമാണ്. തലയ്ക്ക് പരിക്കേറ്റിട്ടും കളംവിട്ടുപോകാതെ ടീമിനായി പൊരുതിയ ഇരുപത്തിയാറുകാരനായ അബുനദയാണ് ഇപ്പോൾ ഫുട്ബാൾ ലോകത്തെ പ്രധാന ചർച്ചാവിഷയം. അതേസമയം, കളിക്കളത്തിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും തലയ്ക്കേൽക്കുന്ന പരിക്കുകളിലെ കൺകഷൻ പരിശോധനകളുടെ അപാകതകളെക്കുറിച്ചും വലിയ വിമർശനങ്ങളും ഉയർന്നുകഴിഞ്ഞു.

ഭയപ്പെടുത്തിയ ആ നിമിഷം

ഞായറാഴ്ച പുലർച്ചെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 15-ാം മിനിറ്റിലായിരുന്നു ഏവരെയും ഭയപ്പെടുത്തിയ ആ സംഭവം. സ്വിസ് താരം റെമോ ഫ്രോയ്‌ലറുടെ മുന്നേറ്റം തടയാനായി കുതിച്ചെത്തിയ അബുനദയുടെ തല ഫ്രോയ്‌ലറുടെ തുടയിൽ അതിശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അൽപ്പനേരം അബോധാവസ്ഥയിലായ അബുനദയെ ഗ്രൗണ്ടിൽ വെച്ച് തന്നെ മെഡിക്കൽ സംഘം പരിശോധിച്ചു. എന്നാൽ വലിയ പരിക്കുണ്ടായിട്ടും പൂർണ്ണമായ കൺകഷൻ പരിശോധനകൾക്ക് വിധേയമാക്കാതെ വെറുമൊരു പ്രാഥമിക പരിശോധനയ്ക്ക് ശേഷം താരത്തെ വീണ്ടും കളിക്കാൻ അനുവദിച്ചത് വലിയ വിവാദമായിരിക്കുകയാണ്. ഈ ഫൗളിനാണ് സ്വിറ്റ്സർലൻഡിന് അനുകൂലമായി വാർ വഴി പെനാൽറ്റി ലഭിച്ചതും.

സ്വിസ് ആക്രമണങ്ങളെ വിഫലമാക്കിയ വന്മതിൽ

പെനാൽറ്റിയിലൂടെ വഴങ്ങിയ ആ ഗോളൊഴിച്ചുനിർത്തിയാൽ പിന്നീടങ്ങോട്ട് അബുനദയുടെ വിശ്വരൂപമാണ് മൈതാനം കണ്ടത്. മത്സരത്തിൽ 70 ശതമാനം സമയവും പന്ത് കൈവശം വെച്ച സ്വിറ്റ്സർലൻഡ് 20 ഷോട്ടുകളാണ് ഖത്തർ പോസ്റ്റിലേക്ക് പായിച്ചത്. ഇതിൽ ലക്ഷ്യത്തിലേക്ക് വന്ന 7 ഷോട്ടുകളിൽ ആറെണ്ണവും അബുനാദ തട്ടിയകറ്റി. നാല് കിടിലൻ സേവുകളും രണ്ട് പഞ്ചിംഗുകളും ഒരു ഹൈ ക്ലിയറൻസും നടത്തി സ്വിസ് മോഹങ്ങളുടെ ചിറകരിഞ്ഞത് ഖത്തർ ഗോളിയായിരുന്നു.

“ഒറ്റയ്ക്കൊറ്റയ്ക്കുള്ള മുന്നേറ്റങ്ങളെ തടയുന്നതിൽ അബുനദ അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചത്. അച്ചടക്കമുള്ള പ്രതിരോധത്തോടൊപ്പം ഖത്തറിനായി മികച്ച കളി പുറത്തെടുത്തത് അദ്ദേഹം മാത്രമാണ്,” മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റനും അനലിസ്റ്റുമായ ബൈചുങ് ബൂട്ടിയ വിലയിരുത്തി. ഖത്തർ ടീമിലെ മുഴുവൻ കളിക്കാരുടെയും ഇന്നത്തെ ശമ്പളം അബുനാദയ്ക്ക് നൽകണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ കുറിക്കുന്നത്.

ഉയരുന്ന വിമർശനങ്ങൾ

കളിക്കളത്തിൽ തലയ്ക്കേൽക്കുന്ന പരിക്കുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഫുട്ബാളിൽ വലിയ പഴക്കമുണ്ട്. 2014 ലോകകപ്പിൽ ജർമ്മനിയുടെ ക്രിസ്റ്റോഫ് ക്രാമറിനും സമാനമായ രീതിയിൽ തലയ്ക്ക് പരിക്കേറ്റിരുന്നു. ബോധം നഷ്ടപ്പെട്ട നിലയിൽ 14 മിനിറ്റോളം അദ്ദേഹം കളിച്ചു. അന്ന് താൻ ലോകകപ്പ് ഫൈനൽ ആണോ കളിക്കുന്നതെന്ന് വരെ അദ്ദേഹം റഫറിയോട് ചോദിച്ചിരുന്നു. അതേ ടൂർണമെന്റിൽ ഫ്രാൻസിന്റെ റാഫേൽ വരാനെയ്ക്കും സമാനമായ പരിക്കേറ്റിരുന്നു.

കളിക്കാരുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ഫിഫയും ഐ.എഫ്.എ.ബിയും കർശനമായ കൺകഷൻ പ്രോട്ടോക്കോളുകളും പ്രത്യേക ‘ബോണസ്’ സബ്സ്റ്റിറ്റ്യൂഷനുകളും കൊണ്ടുവന്നിരുന്നു. എന്നാൽ അബുനാദയുടെ കാര്യത്തിൽ ഇത്തരം നിയമങ്ങൾ വേണ്ടത്ര ഗൗരവത്തോടെയെടുത്തില്ല എന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ ആരോപണം. കളിയിൽ വിലപ്പെട്ട ഒരു പോയിന്റ് സ്വന്തമാക്കിയെങ്കിലും ഖത്തർ ടീമിന്റെ പ്രകടനം ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് മുൻ ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക് അഭിപ്രായപ്പെട്ടത്. വരാനിരിക്കുന്ന ഗ്രൂപ്പ് മത്സരങ്ങളിൽ ഖത്തറിന് കൂടുതൽ മികച്ച മുന്നേറ്റങ്ങൾ നടത്തേണ്ടതുണ്ട്.