തട്ടിക്കൊണ്ടുപോയ സംഭവം: യുവാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി; കേസില്ലെന്ന് യുവാവ്, അന്വേഷിക്കുമെന്ന് പൊലീസ്

മഞ്ചേരി: പൂക്കൊളത്തൂർ അങ്ങാടിയിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി യുവാവ്. മഞ്ചേരി ചെറുകുളം സ്വദേശി തയ്യിൽ വീട്ടിൽ മുഹമ്മദ് അൽഫയാദാണ് (21) തിങ്കളാഴ്ച വൈകിട്ടോടെ സ്റ്റേഷനിൽ ഹാജരായത്.
തന്നെ ആളുമാറി തട്ടികൊണ്ടു പോയതാണെന്നും സംഭവത്തിൽ തനിക്ക് പരാതി ഇല്ലെന്നും യുവാവ് പൊലീസിന് മൊഴി നൽകി. ശനിയാഴ്ച രാത്രി 11നാണ് കേസിനാസ്പദമായ സംഭവം. ചെങ്ങരയിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് അൽഫയാദ് കാറിൽ വരുന്നതിനിടെ മറ്റൊരു ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ സംഘം ഡ്രൈവർ ഒഴികെയുള്ള മൂന്ന് ആളുകൾ വാഹനത്തിൽ നിന്നും ഇറങ്ങി അൽഫയാദിനെ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. കക്കാടം പൊയിൽ ഭാഗത്തേക്കാണ് യുവാവിനെ കൊണ്ടുപോയത്. ഇവിടെ നിന്നും മർദനമേറ്റിട്ടുണ്ട്. ശരീരത്തിൽ പാടുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
കൊണ്ടുപോയവരിൽ രണ്ട് പേരെ തനിക്കാറിയാമെന്നാണ് ഇയാൾ പറയുന്നത്. യുവാവിന്റെ മൊഴി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ മനോജ് കെ. ഗോപി പറഞ്ഞു. വൈദ്യ പരിശോധനക്ക് ശേഷം യുവാവിനെ കുടുംബത്തോടൊപ്പം വിട്ടയച്ചു.
‘ഭിന്നശേഷി സംഘടന നേതാവിനെ അക്രമിച്ചവരെ ശിക്ഷിക്കണം’
മലപ്പുറം: ഡിഫറെന്റിലി ഏബിള്‍ഡ് പേഴ്സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന് (ഡി.എ.ഡബ്ലിയു.എഫ്) ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.പി. യാസര്‍ അറഫാത്തിനെ അക്രമിച്ചവരെ ശിക്ഷിക്കണമെന്ന് ഡി.എ.ഡബ്ലിയു.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
കാലുകള്‍ക്ക് സ്വാധീനം കുറവുള്ള യാസര്‍ അറഫാത്ത് തന്റെ ആധാരം എഴുത്ത് ഓഫീസ് പൂട്ടി വെള്ളിയാഴ്ച രാത്രി 11 മണിക്ക് ശേഷം വളാഞ്ചേരി റോഡിലൂടെ സ്വന്തം വാഹനത്തില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് രണ്ടുപേര്‍ അകാരണമായി അക്രമിച്ചത്. ഓട്ടോ തൊഴിലാളികളും നാട്ടുകാരും അക്രമികളില്‍ നിന്നും അറഫാത്തിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ജില്ല പ്രസിഡന്റ് കെ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ കെ. അനീഷ്, എ. പ്രവീണ്‍, കെ.വി. നാസര്‍, ചാത്തന്‍കുട്ടി, എം. മുഹമ്മദ് ബഷീര്‍, വേലായുധന്, എ. പ്രമോദ് എന്നിവര്‍ സംസാരിച്ചു.
