മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ സ്ഫോടനം ; ഇതുവരെ ലഭിച്ചത് ഒൻപത് മൃതദേഹങ്ങൾ



തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ഇതുവരെ ലഭിച്ചത് ഒൻപത് പേരുടെ മൃതദേഹങ്ങൾ. അപകടസ്ഥലത്തു നിന്ന് ശരീരഭാഗങ്ങൾ കണ്ടുകിട്ടിയെങ്കിലും ചിന്നിച്ചിതറിയ ശരീര ഭാഗങ്ങളായതിനാൽ മരണപ്പെട്ടവരുടെ എണ്ണം ഇനിയും കണക്കാക്കാനായിട്ടില്ല.

തൃശൂർ പൂരത്തിലെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്ന പുരയിലാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. 13 പേർ മെഡിക്കൽ കോളേജിലെ ബേണിംഗ് ഐസിയുവിൽ ചികിത്സയിലാണ്. ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ. ചികിത്സയിലുള്ളവരിൽ മൂന്നു പേർ സ്ത്രീകളുമാണ്

തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ടിനായി തയാറാക്കിവെച്ച അമിട്ടുകളും ഗുണ്ടുകളും ഉൾപ്പെടെയുള്ള സാമഗ്രികളാണ് സ്ഫോടനത്തിൽ കത്തിയത്. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ വെടിക്കെട്ട് പുര പൂർണ്ണമായും തകർന്നു വീണു. കിലോമീറ്ററുകൾ ദൂരേക്ക് സ്ഫോടനത്തിന്റെ മുഴക്കം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.

സംഭവസ്ഥലത്ത് അഗ്നിശമന സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം നടത്തി. പരിസരപ്രദേശങ്ങളിൽ ഇനിയും സ്ഫോടന സാധ്യതയുണ്ടോ എന്ന് വിദഗ്ധ സംഘം പരിശോധിച്ചു വരികയാണ്.

അടുത്ത ഞായറാഴ്ച നടക്കാനിരിക്കുന്ന തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുമ്പോഴാണ് ഈ അപകടം. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങളിൽ വന്ന വീഴ്ചയാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.