ദേശീയപാതയിൽ വീണ്ടും വില്ലനായി നിർത്തിയിട്ട ലോറി; ടാങ്കർ ഇടിച്ചുകയറി ഡ്രൈവർക്ക് പരിക്ക്

തൃശൂർ: ദേശീയപാതയിൽ നിർത്തിയിട്ട ലോറി വീണ്ടും അപകടത്തിനിടയാക്കി. തൃപ്രയാർ ബൈപാസിലെ നാട്ടിക സെന്ററിൽ ഇന്ന് പുലർച്ചെയാണ് അപകടം. മരത്തടികൾ കയറ്റി എറണാകുളം ഭാഗത്തേക്ക് പോയിരുന്ന ലോറി കേടായതിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന് പിന്നാലെ എത്തിയ ടാങ്കർ ലോറി തടിലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറി.

ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറിയുടെ കാബിൻ പൂർണമായും തകർന്നു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ഏറെ പ്രയാസപ്പെട്ടാണ് ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്.

കേടായ വാഹനം റോഡിൽ നിർത്തിയപ്പോൾ ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് പറയുന്നത്. രാത്രിയിലും പുലർച്ചെയും റോഡിൽ കേടായ വാഹനങ്ങൾ നിർത്തുമ്പോൾ മതിയായ സുരക്ഷാ മുന്നറിയിപ്പുകൾ നൽകണമെന്ന കാര്യം പലരും ചെയ്യുന്നില്ല.

സെപ്റ്റംബർ അഞ്ചിന്, ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരണപ്പെട്ടിരുന്നു. ജില്ലയിൽ തന്നെ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ രാത്രി 12 മണിയോടെയായിരുന്നു അപകടം.

നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവർക്ക് സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു. ദിണ്ടിഗൽ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് മരിച്ചത്.

അപകടത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66ന്റെ മുഴുവൻ ഭാഗങ്ങളിലും സമഗ്ര സുരക്ഷാ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് മുഖ്യമന്ത്രി കത്തയച്ചിരുന്നു.

നിർമാണം പുരോഗമിക്കുന്ന ഘട്ടത്തിൽ താൽക്കാലിക വഴിതിരിച്ചുവിടലുകൾ, വീതികുറഞ്ഞ പാതകൾ, പൂർത്തിയാകാത്ത ഭാഗങ്ങൾ, നിർമാണ മേഖലകൾ എന്നിവയിലൂടെ ദിവസേന ആയിരക്കണക്കിന് ആളുകൾക്ക് സഞ്ചരിക്കേണ്ടിവരുന്നുണ്ട്. ഈ മേഖലകളിൽ സുരക്ഷ മുന്നിർത്തിയുള്ള ഗതാഗത നിയന്ത്രണം ഉറപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു.