നേന്ത്രപ്പഴത്തിനും ഡിമാന്‍ഡ്; വില 40 ൽ നിന്ന് പൊടുന്നനെ 65ലേക്ക്

പരപ്പനങ്ങാടി: ഏത്തപ്പഴത്തിന്റെ വില നാൽപതിൽനിന്ന് പൊടുന്നനെ 65ൽ എത്തി. വയനാടൻ കായ വരവ് നിലച്ചതും നാടൻ കായകളുടെ സീസൺ കഴിഞ്ഞുതുടങ്ങിയതുമാണ് ഏത്തപ്പഴത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചത്. ഓണ സീസൺ അടുത്തതോടെ വറുത്ത ഉപ്പേരി, ചിപ്സ്, പൊരിക്കായ് എന്നിവക്ക് വൻ ഡിമാന്റുണ്ടാകുമെന്നതും പഴവിപണിയെ നന്നായി സ്വാധീനിച്ചു. കയറ്റുമതി രംഗത്തും നല്ല കുതിപ്പാണ്. അടുത്ത ദിവസങ്ങളിൽ ഇനിയും വില ഉയരുമെന്നാണ് മൊത്ത കച്ചവടക്കാർ പറയുന്നത്.
നാടനും വയനാടനുമിടയിൽ ഇപ്പോൾ മേട്ടുപാളയം കുലകളാണ് മലബാറിലെ കുലവിപണിയെ നിയന്ത്രിക്കുന്നത്. നാടൻ കുലകൾ കർഷകർ സീസൺ നോക്കി വെട്ടിമാറ്റി വിപണിയിലെത്തിക്കുകയും, അവശേഷിച്ചത് കനത്ത മഴയിൽ നിലം പൊത്തുകയും ചെയ്തതോടെയാണ് മേട്ടുപാളയം കായകൾക്ക് മേൽക്കൈ വന്നത്. വയനാടൻ കായകൾ ജനപ്രിയമല്ലെങ്കിലും വിപണിയിൽ വില നിയന്ത്രിക്കാനും ബേക്കറികൾക്കും മറ്റും പൊരി ആവശ്യങ്ങൾക്കും ഇവയുടെ വരവ് സഹായകരമായിരുന്നു.
